ഇന്ത്യയുടെ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട് നടന്‍ ആര്‍ മാധവന്‍ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇന്ത്യ പഞ്ചാംഗം നോക്കിയാണ് ചൊവ്വാ ദൗത്യം നടത്തിയത് എന്നായിരുന്നു മാധവന്‍ പറഞ്ഞത്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു മാധവന്റെ പരാമര്‍ശം.
'യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യ, ചൈന തുടങ്ങിയവരെല്ലാം വലിയ തുക ചിലവഴിച്ച് മുപ്പതും മുപ്പത്തിരണ്ടും തവണ പരിശ്രമിച്ചാണ് ചൊവ്വാ ദൗത്യത്തില്‍ വിജയിച്ചത്. ചൊവ്വ വരെ പോകാന്‍ വിദേശരാജ്യങ്ങളുടെ റോക്കറ്റുകളില്‍ സോളിഡ്, ലിക്വിഡ്, ക്രയോജനിക് എന്നിങ്ങനെ മൂന്ന് എഞ്ചിനുകളുണ്ടായിരുന്നു. ഇതുപയോഗിച്ച് റോക്കറ്റ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരുവര്‍ഷം ചുറ്റും. പക്ഷേ ഈ എഞ്ചിനുകള്‍ ഉപയോഗിക്കാനുളള സാമ്പത്തിക ശേഷി ഇന്ത്യക്കില്ലായിരുന്നു. എന്നാല്‍ പഞ്ചാംഗത്തിലുളള സെലസ്റ്റിയല്‍ മാപ്പ് ഉപയോഗിച്ച് കൃത്യ സമയത്ത് റോക്കറ്റ് വിക്ഷേപണം നടത്താന്‍ നമ്മള്‍ക്കായി. പഞ്ചാംഗത്തില്‍ സൂര്യന്‍ എവിടെയാണ്, മറ്റ് ഗ്രഹങ്ങള്‍ ഏതൊക്കെ ഭാഗത്തായാണുളളത്, ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണം, അതിന്റെ ഫലങ്ങള്‍, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം തുടങ്ങി എല്ലാ വിവരങ്ങളും അവര്‍ എത്രയോ വര്‍ഷം മുന്‍പേ കണക്കുകൂട്ടിവച്ചിട്ടുണ്ട്. ഈ മാപ്പ് ഉപയോഗിച്ചാണ് ഇന്ത്യ ചൊവ്വയിലേക്ക് റോക്കറ്റയച്ചത്'-എന്നാണ് മാധവന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാധവന്റെ വീഡിയോ വൈറലായതിനുപിന്നാലെ ഇതുസംബന്ധിച്ച് വലിയ സംവാദങ്ങളാണ് ട്വിറ്ററടക്കമുളള സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ കഴിവിനെ പരിഹസിക്കുന്നതാണ് മാധവന്റെ പരാമര്‍ശം എന്നും അറിയാത്ത കാര്യങ്ങള്‍ പറയാന്‍ പോവരുതെന്നുമുള്‍പ്പെടെയുളള കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
അതേസമയം, ജൂലൈ ഒന്നിനാണ് റോക്കട്രി ദി നമ്പി ഇഫക്ട് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ആർ മാധവനാണ്. കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിക്കുന്നതും മാധവനാണ്. സിമ്രാന്‍ ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. ഷാറൂഖ് ഖാന്‍, സൂര്യ എന്നിവര്‍ റോക്കട്രിയില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്.