ഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതിനുപിന്നാലെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. 'നിങ്ങള്‍ ഒരു ശബ്ദത്തെ എത്രത്തോളം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത് അത്രത്തോളം ഉച്ചത്തിലാകും. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ടീസ്റ്റ സെതല്‍വാദ്. ധൈര്യമായി മുന്നോട്ടുപോവുക'-എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടീസ്റ്റ സെതല്‍വാദിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ സംഘടനകള്‍ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററും പ്രകാശ് രാജ് പങ്കുവെച്ചിട്ടുണ്ട്. എഴുന്നേറ്റ് നില്‍ക്കൂ, ഉറക്കെ സംസാരിക്കൂ, നിങ്ങളുടെ നട്ടെല്ല് കാണിക്കൂ എന്നാണ് പോസ്റ്ററിനൊപ്പം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങൾ ടീസ്റ്റ പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടീസ്റ്റ സെതൽവാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ഗൂഡാലോചനക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്.