ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ പദ്ധതിയായ അഗ്നിപഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. രാജ്യത്തിന്‍റെ ദേശ സുരക്ഷയെ വെച്ച് ബിജെപി രാഷ്ട്രീയം കളിക്കരുതെന്നും പദ്ധതി എത്രയും വേഗം പിന്‍വലിക്കണമെന്നും കനയ്യ കുമാര്‍ പറഞ്ഞു. ബീഹാറിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ രാജ്യത്തെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുന്നതിനെ ഗൌരവമായി കാണുന്നില്ല. അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിലൂടെ പ്രതിരോധ മേഖലയിലെ ജോലികൾ കരാർ വ്യവസ്ഥയാക്കി മാറ്റിയെന്നും കനയ്യ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് യുവാക്കളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കും. നാല് വര്‍ഷത്തെ സൈനീക സേവനത്തിനു ശേഷം വെറും 25 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സൈന്യത്തില്‍ സ്ഥിരമായി ജോലി ലഭിക്കുക. ബാക്കിയുള്ളവര്‍ വീണ്ടും തൊഴില്‍ രഹിതരായി മാറും. അഗ്നിപഥ് ഒരു കരാര്‍ സമ്പ്രദായമാണ്. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയാൽ അഗ്നിവീർമാർക്ക് ജോലിയോ പെൻഷനോ ലഭിക്കില്ല. രാജ്യത്തെ യുവാക്കള്‍ ഇത്തരം പദ്ധതിക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാർ വിൽപ്പനക്കാരെപ്പോലെ പദ്ധതിയുടെ മേന്മ മാത്രമാണ് പറയാന്‍ ശ്രമിക്കുന്നത് - കനയ്യ കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും.