മുംബൈ: മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് മരവിപ്പിച്ചു. ട്വിറ്ററിൽനിന്ന് കഴിഞ്ഞ ദിവസം ലഭിച്ച ഇ -മെയില്‍ സഹിതം റാണ അയ്യൂബാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഐ ടി ആക്ട് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ‘ഹലോ ട്വിറ്റർ, ശരിക്കും എന്താണിത്?’ എന്നായിരുന്നു നോട്ടിസ് പുറത്തുവിട്ടുകൊണ്ട് റാണ അയ്യൂബിന്‍റെ ആദ്യ പ്രതികരണം. ഇന്ത്യയിലെ പ്രാദേശിക നിയമങ്ങള്‍ക്ക് കീഴിലുള്ള ട്വിറ്ററിന്‍റെ ബാധ്യതകള്‍ പാലിക്കുന്നതിനായി, 2000-ലെ രാജ്യത്തിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് അക്കൌണ്ട് തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് ട്വിറ്റര്‍ മറുപടി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ട്വിറ്ററിന്‍റെ സേവനം ഉപയോഗിക്കുന്നവരെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുന്നു. എന്നാല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിനെതിരെ നിയമപരമായ അഭ്യര്‍ത്ഥനകള്‍ വന്നാല്‍ അത് അക്കൗണ്ടിന്‍റെ ഉടമകളെ അറിയിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും റാണ അയൂബ്ബിന് ട്വിറ്റര്‍ അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം, റാണ അയൂബ്ബിന്‍റെ അക്കൌണ്ട് മരവിപ്പിച്ചത്തിനെതിരെ ടെന്നീസ് താരം മാർട്ടിന നവരത്ലോവ രംഗത്തെത്തി. അടുത്തത് ആരാണെന്ന് ട്വിറ്റര്‍ അറിയിക്കണം. തീര്‍ത്തും നിരാശജനകമായ നടപടിയാണ് ട്വിറ്ററിന്‍റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നതെന്നും മാർട്ടിന നവരത്ലോവ പറഞ്ഞു.