തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിനിടെ ഗാന്ധി ചിത്രം തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് എഫ് ഐക്കാര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍നിന്ന് പുറത്തുപോയതിനുശേഷമാണ് ഗാന്ധിജിയുടെ ചിത്രം തല്ലിത്തകര്‍ത്തതെന്നും ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ പ്രതീകാത്മകമായി ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"കോണ്‍ഗ്രസ് സംസ്ഥാനത്ത് പലതരത്തിലുളള കുത്സിത പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ഗാന്ധിജിയുടെ ഫോട്ടോയുമായി ബന്ധപ്പെട്ട വിഷയം. എസ് എഫ് ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി, ചില സംഭവങ്ങള്‍ കാണിച്ചു. അത് ചെയ്യാന്‍ പാടില്ല. അവര്‍ പോയി. അതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ കയറി ഫോട്ടോ എടുക്കുന്നുണ്ട്. അതിനുശേഷം എസ് എഫ് ഐക്കാരും മാധ്യമപ്രവര്‍ത്തകരും ഓഫീസിനകത്ത് കയറിയിട്ടില്ല. എസ് എഫ് ഐക്കാര്‍ ഇറങ്ങിയതിനുശേഷമാണ് ഗാന്ധിജിയുടെ ഫോട്ടോ തല്ലിത്തകര്‍ത്തത്. അവര്‍ ശരിക്കും ഗാന്ധിജിയുടെ ശിഷ്യന്മാര്‍തന്നെയാണോ?. ഗോഡ്‌സെ പ്രായോഗികമായി ചെയ്തത് കോണ്‍ഗ്രസുകാര്‍ പ്രതീകാത്മകമായി ചെയ്യുകയാണ്"-മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. തായിനേരി സ്വദേശി ടി. അമല്‍, മൂരിക്കൊവ്വല്‍ സ്വദേശി എം വി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഗാന്ധിപ്രതിമ തകര്‍ത്തവരെക്കുറിച്ചുളള വിവരങ്ങള്‍ ദൃസാക്ഷികള്‍ നല്‍കിയിട്ടും പൊലീസ് തുടര്‍നടപടികളെടുത്തിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍കയറി പ്രതിഷേധിച്ചതിനുപിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിലെ ഗാന്ധിപ്രതിമ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.