തിരുവനന്തപുരം: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഷമ്മി തിലകന്‍. ഗണേഷ് കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്തെ രണ്ട് സ്ത്രീകള്‍ക്ക് എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് വീട് വെച്ച് നല്‍കി. അദ്ദേഹത്തിന് വോട്ട് പിടിക്കാനാണോ എ എം എം എയുടെ ഫണ്ട് ഉപയോഗിക്കേണ്ടതെന്നും ഷമ്മി തിലകന്‍ ചോദിച്ചു. ഞാന്‍ ഇക്കാര്യം ഗണേഷ് കുമാറിനോടും എ എം എം എയോടും പറഞ്ഞിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കാണെങ്കിലും ദേഷ്യം വരുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് നടൻ ഗണേശ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിച്ചു.
എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നും എ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്. അനീതിക്കെതിരെയാണ് ഞാന്‍ യുദ്ധം ചെയ്തത്. സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ ഞാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി എ എം എം എക്ക് ആറു കോടി രൂപയുടെ കേസുണ്ട്. ഇതിനെതിരെയൊന്നും ഗണേഷ് കുമാര്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. വെറുതെ ഇരിക്കുന്ന എന്നെ ചൊറിയരുത്. പലകാര്യങ്ങളും ഞാന്‍ വിളിച്ചു പറയും - ഷമ്മി തിലകന്‍ പറഞ്ഞു.