കൊല്‍ക്കത്ത: നാലുവര്‍ഷത്തെ സേവനത്തിനുശേഷം പുറത്തിറങ്ങുന്ന അഗ്നിവീരന്മാര്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'എനിക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഒരു കത്ത് ലഭിച്ചു. അതില്‍ അഗ്നിവീരന്മാര്‍ നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഞങ്ങളെന്തിനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജോലി നല്‍കുന്നത്? ജോലി നല്‍കുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ മുന്‍ഗണന ഈ സംസ്ഥാനത്തെ യുവാക്കള്‍ക്കായിരിക്കും'-മമതാ ബാനര്‍ജി പറഞ്ഞു. 2024-ലെ പൊതുതെരഞ്ഞെടുപ്പ് ഫലംവരുന്നതുവരെ മാത്രമാണ് അഗ്നിപഥ് പദ്ധതിയുടെ ആയുസെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ബിജെപി സര്‍ക്കാരിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.