ഹിന്ദുവിനെയും ഇസ്ലാമിനെയുമല്ല, ഹിന്ദുത്വയെയും ഇസ്ലാമിസത്തേയുമാണ് എതിര്‍ക്കുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ഇസ്ലാം എന്നത് ലോകമെമ്പാടുമുളള നിരവധി മനുഷ്യര്‍ വിശ്വസിക്കുന്ന ഒരു മതത്തിന്റെ പേരാണ്. ആ മതത്തിന്റെ അനുയായികളെ മുസ്ലീം എന്നാണ് വിളിക്കുന്നത്. എന്നാല്‍ ഇസ്ലാമിനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ട് അതിന്റെ അടിസ്ഥാനത്തിലുളള മതരാഷ്ട്ര നിര്‍മ്മാണത്തിനാഗ്രഹിക്കുന്നവരെ വിളിക്കുന്ന പേരാണ് ഇസ്ലാമിസ്റ്റ് എന്നത്.
അതുപോലെ ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്. ആ മതത്തിൽ വിശ്വസിക്കുകയും അതിന്റേതായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്നതും 'ഹിന്ദു' എന്ന വാക്കുകൊണ്ടാണ്.
എന്നാൽ, ഹിന്ദുവിന്റെ പേര് പറഞ്ഞുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണ് 'ഹിന്ദുത്വം'. മതം എന്ന് നേരിട്ട് പറയാതെ 'സംസ്ക്കാര'ത്തിന്റെ പേര് പറഞ്ഞ് കൂടുതൽ സ്വീകാര്യത നേടാനുള്ള കൗശലം 'ഹിന്ദുത്വ'യ്ക്കുണ്ട്. ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് ഇന്ത്യയെ ഒരു 'ഹിന്ദുരാഷ്ട്ര'മാക്കണം എന്നാഗ്രഹിക്കുന്ന മത രാഷ്ട്രവാദികളെയാണ് 'ഹിന്ദുത്വവാദി'കൾ എന്ന് വിളിക്കുന്നത്. 'ഹിന്ദുത്വ'ത്തേയും 'ഇസ്ലാമിസ'ത്തേയും എതിർക്കുന്നു എന്ന് പറയുമ്പോൾ ഹിന്ദുവിനെയും മുസ്ലീമിനെയും അല്ല എതിര്‍ക്കുന്നത്.- വി ടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചു.
ഉദയ്പൂരില്‍ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം നേരത്തെ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് തീവ്രവാദികളെ ഒറ്റപ്പെടുത്തുകയും നിയമപരമായി അടിച്ചമർത്തുകയും വേണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഏതെങ്കിലും മുസ്ലീം നാമധാരികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ കൂട്ടുപിടിച്ച് മുസ്ലീം സമൂഹത്തിന്റെ ആകെ പ്രശ്നമായി ചിത്രീകരിക്കുകയാണെന്ന് വി ടി ബല്‍റാം എന്നും അത് ഇസ്ലാമോഫോബിയ ആണെന്നുമായിരുന്നു വിമര്‍ശനം. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണ കുറിപ്പുമായി വി ടി ബല്‍റാം രംഗത്തെത്തിയത്.
വി ടി ബല്‍റാമിന്‍റെ പോസ്റ്റ്
മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. എന്നാലും ഒന്നുകൂടി ആവർത്തിക്കുകയാണ്. 'ഇസ്ലാം' എന്നത് ലോകമെമ്പാടും നിരവധി മനുഷ്യർ വിശ്വസിക്കുന്ന ഒരു മതത്തിന്റെ പേരാണ്. ഇസ്ലാമിൽ വിശ്വസിക്കുന്ന മതാനുയായികളെ വിളിക്കുന്നത് 'മുസ്ലിം' എന്നാണ്. എന്നാൽ ഇസ്ലാമിനെ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കണ്ട് അതിന്റെയടിസ്ഥാനത്തിലുള്ള മതരാഷ്ട്ര നിർമ്മാണത്തിനാഗ്രഹിക്കുന്നവരെ വിളിക്കുന്ന പേരാണ് 'ഇസ്ലാമിസ്റ്റ്' എന്നത്. അവർ ഉയർത്തിപ്പിടിക്കുന്ന ഇസ്ലാമിന്റെ ആ രാഷ്ട്രീയ രൂപത്തേയാണ് 'ഇസ്ലാമിസം' അഥവാ 'പൊളിറ്റിക്കൽ ഇസ്ലാം' എന്ന് വിവക്ഷിക്കുന്നത്. അഥവാ മതാനുയായികളായ 'മുസ്ലി'ങ്ങളും മതരാഷ്ട്ര വാദികളായ 'ഇസ്ലാമിസ്റ്റു'കളും ഒന്നല്ല. മുസ്ലീങ്ങളാണ് മഹാഭൂരിപക്ഷവും, ഇസ്ലാമിസ്റ്റുകൾ വളരെ വളരെ കുറവാണ്.
സമാനമായ രീതിയിൽ; ഭൂമിശാസ്ത്രപരമായി ഒരു ജനവിഭാഗത്തെ സൂചിപ്പിക്കുന്നതിനായി ഉണ്ടായിവന്ന ഒരു പദമാണെങ്കിലും ഇന്നത്തെ നിലയിൽ 'ഹിന്ദു' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് കോടിക്കണക്കിനാളുകൾ വിശ്വസിക്കുന്ന ഒരു മതത്തെയാണ്. ആ മതത്തിൽ വിശ്വസിക്കുകയും അതിന്റേതായ ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്നതും 'ഹിന്ദു' എന്ന വാക്കുകൊണ്ടാണ്.
എന്നാൽ ഹിന്ദുവിന്റെ പേര് പറഞ്ഞുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരാണ് 'ഹിന്ദുത്വം'. മഹാത്മാഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന വി ഡി സവർക്കറാണ് ഈ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്. മതം എന്ന് നേരിട്ട് പറയാതെ 'സംസ്ക്കാര'ത്തിന്റെയൊക്കെ പേര് പറഞ്ഞ് കൂടുതൽ സ്വീകാര്യത നേടാനുള്ള കൗശലവും 'ഹിന്ദുത്വ'യ്ക്കുണ്ട്. ഈ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് ഇന്ത്യയെ ഒരു 'ഹിന്ദുരാഷ്ട്ര'മാക്കണം എന്നാഗ്രഹിക്കുന്ന മത രാഷ്ട്രവാദികളെയാണ് 'ഹിന്ദുത്വവാദി'കൾ എന്ന് വിളിക്കുന്നത്. അതായത് 'ഹിന്ദുമത വിശ്വാസി'യും 'ഹിന്ദുത്വ വാദി'യും ഒന്നല്ല. ഹിന്ദുക്കളാണ് ഇവിടെ കൂടുതലുള്ളത്, ഹിന്ദുത്വവാദികൾ ഇപ്പോഴും കുറച്ച് മാത്രമേയുള്ളൂ.
'ഹിന്ദുത്വ'ത്തേയും 'ഇസ്ലാമിസ'ത്തേയും എതിർക്കുന്നു എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് മേൽപ്പറഞ്ഞ അർത്ഥത്തിലാണ്. രാഷ്ട്രീയ പരികൽപ്പനകളിലെ ഈ അർത്ഥവ്യത്യാസങ്ങൾ മനസ്സിലാകാത്ത നിഷ്ക്കളങ്കരും മനസ്സിലായിട്ടും മനപൂർവ്വം വളച്ചൊടിക്കുന്ന ദുഷ്ടബുദ്ധികളും ഇവിടെയുണ്ട്. സ്വന്തം നേർക്കുയരുന്ന വിമർശനങ്ങളെ ഇങ്ങനെ സാധാരണ മതവിശ്വാസികൾക്കെതിരാണെന്ന മട്ടിൽ പൊതുവൽക്കരിച്ച് രക്ഷപ്പെടാനുള്ള തന്ത്രമാണ് ഹിന്ദുത്വവാദികളും ഇസ്ലാമിസ്റ്റുകളും എപ്പോഴും പയറ്റുന്നത് എന്നതും കാണേണ്ടതുണ്ട്. ഈ രാജ്യം 'ഹിന്ദു'ക്കളുടേതാകണം, 'ഹിന്ദുത്വ വാദി'കളുടേതല്ല എന്ന് രാഹുൽ ഗാന്ധി ഒരു പ്രസംഗമദ്ധ്യേ പറഞ്ഞപ്പോൾ അത് സന്ദർഭത്തിൽ നിന്നടർത്തിമാറ്റി ദുർവ്യാഖ്യാനിക്കാൻ ഹിന്ദുത്വവാദികളോടൊപ്പം ഇസ്ലാമിസ്റ്റുകളും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും ചേർന്നിരുന്നു എന്നത് ഓർമ്മയില്ലേ? ഈ രാജ്യം മുസ്ലീങ്ങളുടേതാണ് ഇസ്ലാമിസ്റ്റുകളുടേതല്ല എന്ന് കൂടി ആ പ്രസംഗത്തിൽ കൂട്ടിച്ചേർക്കാമായിരുന്നു എന്നു വേണമെങ്കിൽ വാദിക്കാം. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തെ മുഖാമുഖം എതിർക്കുന്ന ഒരു പോരാട്ടവേദിയായതുകൊണ്ടാവാം അതൊഴിവാക്കപ്പെട്ടത് എന്ന് സാമാന്യമായും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഹിന്ദുവായും മുസ്ലീമായും ക്രിസ്ത്യാനിയായും മറ്റേതെങ്കിലും മതവിശ്വാസിയായുമൊക്കെ ജീവിക്കാനുള്ള പൂർണ്ണമായ അവകാശം ഭരണഘടനാപരമായിത്തന്നെ ഈ രാജ്യത്തെ ഓരോ പൗരനുമുണ്ട്. മതത്തിന്റെ പേരിലുള്ള ഒരു തരത്തിലുള്ള വിവേചനത്തെയും വേട്ടയാടലിനേയും നാമംഗീകരിക്കുന്നില്ല. എന്നാൽ ഈ അവകാശങ്ങളും വിശ്വാസ സ്വാതന്ത്ര്യങ്ങളുമൊക്കെ ഉറപ്പുവരുത്തപ്പെട്ടത് ഏതെങ്കിലുമൊരു മതത്തിന്റെ സ്വന്തം നിലക്കുള്ള മേന്മയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് വിശ്വാസ സ്വാതന്ത്ര്യത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയുമൊക്കെ അംഗീകരിക്കുന്ന ജനാധിപത്യ, മതേതര ആശയപരിസരത്തിൽ നിന്നാണ് എന്നത് മറക്കരുത്. ലോകത്തൊരു മതരാഷ്ട്രത്തിലും മത സ്വാതന്ത്ര്യമില്ല, അഥവാ ഇതരമതങ്ങൾക്ക് രാഷ്ട്രമതത്തിന് തുല്യമായ പരിഗണന ലഭിക്കില്ല. അതായത് ഇന്ത്യയിലെ മതസ്വാതന്ത്ര്യമെന്നത് നമ്മുടെ മതേതര ഭരണഘടനയുടേയും അതിനാധാരമായ തരത്തിൽ സ്വാതന്ത്ര്യ സമരകാലത്ത് രുപപ്പെട്ടുവന്ന മതേതര ദേശീയതാ സങ്കൽപ്പങ്ങളുടേയും സംഭാവനയാണ്. മത വിശ്വാസങ്ങളുടെ ഓരോന്നിന്റേയും മെറിറ്റിലേക്ക് കടന്ന് അംഗീകാരം നൽകുകയല്ല നമ്മുടെ ദേശീയത ചെയ്യുന്നത്, മറിച്ച് മറ്റുള്ളവർക്ക് ദോഷമാവാത്ത തരത്തിലാണെങ്കിൽ വിശ്വാസങ്ങൾ അത് എന്തു തന്നെയാണെങ്കിലും പരസ്പരം അംഗീകരിച്ച് സമാധാനപരമായ സഹവർത്തിത്വം ഉറപ്പു വരുത്തുക എന്നതാണ് ലക്ഷ്യം.
അതുകൊണ്ടുതന്നെ മതമാണോ മതേതരത്വമാണോ പ്രധാനം എന്ന ചോദ്യമുയരുമ്പോൾ മതേതരത്വത്തിനൊപ്പമാണ് വിവേകശാലികൾക്ക് നിൽക്കാൻ സാധിക്കുക. അതുപോലെത്തന്നെ ഹിന്ദുത്വവാദികളേയും പൊളിറ്റിക്കൽ ഇസ്ലാമിന്റെ വക്താക്കളേയും രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്നതും ആ പേര് പറഞ്ഞു വരുന്ന ക്രിമിനലുകളെ നിയമപരമായി അടിച്ചമർത്തണമെന്നതും മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഒരു സ്ഥിരം നിലപാടാണ്, ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാത്രമുള്ളതല്ല.