മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം പിയുമായ രമ്യ ഹരിസാദ്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഭരണകക്ഷിക്ക് പേടിയാണ്. ഇങ്ങനെയാണ് കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത്. തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാനും വസ്തുത വിവരിക്കാനും ആവശ്യപ്പെടാനുള്ള ധൈര്യമില്ലാത്തവരായി പാര്‍ട്ടിയിലെ അംഗങ്ങള്‍ മാറിയിരിക്കുന്നു - രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്.." ജനാധിപത്യത്തിൽ വിമത സ്വരങ്ങളും വിമർശനങ്ങളും അനിവാര്യതയാണ്. ഏതൊരു സർക്കാറിനും പ്രതിപക്ഷത്തോടൊപ്പം ഉൾപാർട്ടി ചർച്ചയിൽ ഭരണകക്ഷിയിൽ നിന്നോ മുന്നണിയിൽ നിന്നോ ചോദ്യങ്ങൾ ഉണ്ടായിരിക്കണം, കേന്ദ്രത്തിലും കേരളത്തിലും ഭരണം ഏകാധിപത്യത്തിലേക്ക് നീങ്ങാൻ പ്രധാന കാരണം ചോദ്യം ചെയ്യാനും വിമർശിക്കാനും ഭരണകക്ഷിയിൽ ആരും ഇല്ലാതെ പോയതാണ്.
തെറ്റുകൾക്കെതിരെ വിമർശനം ഉണ്ടായിരിക്കണം. അതില്ലാതെയാകുമ്പോഴാണ് ഏകാധിപതികൾ വളരുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും തിരുത്തൽ ശക്തികളുണ്ടായിരുന്നു. ബഹുമാന്യരായ എം.വി.രാഘവനും കെ.ആർ.ഗൗരിയമ്മയടക്കമുള്ള മൺമറഞ്ഞ നേതാക്കളും നല്ലകാര്യങ്ങളുടെ അനുകൂലികളായിരുന്ന പോലെ തെറ്റുകൾക്കെതിരെ എതിർ ശബ്ദങ്ങളുമായിരുന്നു. പുറത്തറിയുന്നതും അറിയാത്തതുമായ എതിർ ശബ്ദങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്നുമുണ്ടായിരുന്നു മുൻ മുഖ്യമന്ത്രി ബഹു.അച്ചുതാനന്ദൻ ഭരിച്ചിരുന്ന കാലം വരെ. ഇന്നെന്താണ് സ്ഥിതി? പാർട്ടി സെക്രട്ടറി മുതൽ മുന്നണി കൺവീനർ വരെ,യുവജന കമ്മിറ്റി സെക്രട്ടറിമാർ മുതൽ ബഹുജന കമ്മിറ്റികളുടെ സെക്രട്ടറിമാർ വരെ പാർട്ടി വേദികളിലും യോഗങ്ങളിലും നിശബ്ദരാണ്. ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും മിക്ക ആരോപണങ്ങളും ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാനും വസ്തുത വിവരിക്കാനും ആവശ്യപ്പെടാനുള്ള ധൈര്യമില്ലാത്തവരായി മാറിയിരിക്കുന്നു. പാർട്ടി വ്യക്തികേന്ദ്രീകൃത അടിമത്വത്തിലേക്ക് നീങ്ങിയിരിക്കുന്നു. അവിടെയാണ് ധാർഷ്ട്യവും ധിക്കാരവും ഏകാധിപതികളും പിറവികൊള്ളുന്നത്. കിംഗ് ജോങ് ഉന്നുമാരും മുസോളനിമാരും പിറവികൊള്ളുന്നത്.
ജനാധിപത്യ സംവാദങ്ങൾ നടക്കേണ്ടുന്ന ,ആരോപണങ്ങളും ജനകീയപ്രശ്നങ്ങളും വസ്തുതാപരമായി ചർച്ച ചെയ്യേണ്ടുന്ന നിയമസഭയിൽ ഭരണകക്ഷിക്കാരുടെ ചർച്ച കേവലം പുകഴ്ത്തി പാട്ടുകൾ മാത്രമായി മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ മരണമണിയാണത്. തിരുത്താനും ചോദ്യങ്ങൾ ഉന്നയിക്കാനും ധാർമിക ഉത്തരവാദിത്വമുള്ള മുന്നണിയിലെ മറ്റു പാർട്ടികൾ കുറ്റകരമായ നിശബ്ദതയിലാണ്."ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റേതാണ്".. സമ്മേളനവേദികളിലെ മുദ്രാവാക്യത്തിനും ഡയലോഗിനുമപ്പുറം ഈ വാചകങ്ങൾ മുഖ്യമന്ത്രിയെ കാണുമ്പോൾ കൂടി ഓർക്കണം.