കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്റെ പിപ്പിടി വിദ്യയും പ്രത്യേക ഏക്ഷനുമൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാല്‍ മതിയെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് കേള്‍ക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുളള ഉത്തരമാണെന്നും കെ സുധാകരന്‍ പറഞ്ഞു. 'പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാ ശൈലിയില്‍ ആക്രോശിച്ചാല്‍ സിപിഎമ്മിന്റെ പുതുതലമുറ എം എല്‍ എമാര്‍ക്കുപോലും ചിരി വരും. ഉപദേശികളില്‍ വിവരമുളളവരുണ്ടെങ്കില്‍ അവരോട് ചോദിച്ച് ഉത്തരം എഴുതി തയാറാക്കി നിയമസഭയില്‍ വരിക, അല്ലാത്തപക്ഷം സഭയിലുയരുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇളിഭ്യനായി കുറേയധികം കാലം നില്‍ക്കേണ്ടിവരും'- കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ സുധാകരന്‍റെ കുറിപ്പ്
തന്റെ "പിപ്പിടിവിദ്യ"യും, "പ്രത്യേക ഏക്ഷനു"മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി പിണറായി വിജയൻ. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവിൽ താങ്കളെ ഉപദേശിക്കാൻ വച്ച എണ്ണമറ്റ ഉപദേശികളിൽ, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയിൽ വരിക. അല്ലാത്തപക്ഷം, സഭയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നിൽക്കേണ്ടി വരും.
കേരളത്തിന് കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംൽഎമാർക്ക് പോലും ചിരിയാകും വരിക. നിയമസഭയിൽ ശ്രീ മാത്യു കുഴൽനാടൻ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ. പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ MLA യ്ക്ക് അഭിവാദ്യങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക