ജയ്പൂര്‍: ഉദയ്പൂരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴുപേര്‍ കൂടി കസ്റ്റഡിയില്‍. പ്രതികളെ എന്‍ ഐ എയെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ഡി.ജി.പി എം. എൽ ലാത്തർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ചായിരിക്കും എന്‍ ഐ എ ചോദിച്ചറിയുക. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമങ്ങളുണ്ടാകാതിരിക്കാന്‍ രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കനയ്യാ ലാലിന്റെയടുത്ത് വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉദയ്പൂരിലെ കൊലപാതകത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ കനത്ത ജാഗ്രതയിലാണ്. ഒരുമാസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉദയ്പൂരിലും പരിസരപ്രദേശങ്ങളിലുമായി അറുന്നൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുളള നേതാക്കള്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അശോക് ഗെഹലോട്ട് ഉദയ്പൂരിലെത്തി കനയ്യാ ലാലിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചു. കുറ്റവാളികളെ ശിക്ഷിക്കുമെന്നും സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്നും അശോക് ഗെഹലോട്ട് പറഞ്ഞു.