ഹൈദരാബാദ്: ഹൈദരാബാദിൽ ബിജെപിയുടെ ദേശിയ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടെ പുതിയ നീക്കവുമായി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവൂ. രാഷ്ട്രപതി സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തെലുങ്കാന സന്ദര്‍ശിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിന്‍ഹക്ക് വന്‍ സ്വീകരണമൊരുക്കാനാണ് ടി ആര്‍ എസിന്‍റെ തീരുമാനം. ഹൈദരാബാദിലെത്തുന്ന യശ്വന്ത് സിന്‍ഹയെ ചന്ദ്രശേഖര്‍ റാവു വിമാനത്താവളത്തിലെത്തിയാണ് സ്വീകരിക്കുക. തുടര്‍ന്ന് 10,000 പേര്‍ പങ്കെടുക്കുന്ന ബൈക്ക് റാലിയുടെ അകമ്പടിയോടെയാകും ഇരുവരും ജല്‍ വിഹാറില്‍ എത്തുക.
ബിജെപിയുടെ ദേശിയ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ചന്ദ്രശേഖര്‍ റാവൂ എത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ആറ് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചന്ദ്രശേഖര്‍ റാവൂ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കാതിരിക്കുന്നത്. നേരത്തെ, ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്‍റെ (ഐഎസ്‌ബി) 20-ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി തെലുങ്കാനയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ബാംഗ്ലൂരുവിലായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഹൈദരാബാദ് സന്ദർശിച്ചപ്പോഴും ചന്ദ്രശേഖര്‍ റാവൂ പരിപാടിയില്‍ നിന്നും വിട്ടുനിന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജൽ വിഹാറിൽ ടിആർഎസ് എംപിമാരും എംഎൽഎമാരും സിൻഹയുമായി കൂടിക്കാഴ്ച്ച നടത്തും. തെലങ്കാന മുഖ്യമന്ത്രി വേദിയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യും, തുടർന്ന് സിൻഹ പ്രവര്‍ത്തകരോട് സംസാരിക്കും. 350ഓളം അംഗങ്ങളെയുള്‍പ്പെടുത്തി ബിജെപി തങ്ങളുടെ ദേശീയ എക്‌സിക്യൂട്ടീവ് ഹൈദരാബാദില്‍ നടത്തുന്നതിനിടെയാണ് ചന്ദ്രശേഖര്‍ റാവൂവിന്‍റെ മറുനീക്കം. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദയും പങ്കെടുക്കുന്നുണ്ട്.
ജൂലൈ 18 ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തെലങ്കാന മുഖ്യമന്ത്രി സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി ഭരണത്തിൽ ആക്രമിക്കപ്പെടുന്ന ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണക്കുന്നതെന്ന് കെ ടി രാമറാവു പറഞ്ഞിരുന്നു. ആദിവാസി വനിതയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കി കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്നും കെ ടി രാമറാവു തുറന്നടിച്ചിരുന്നു.