ഡല്‍ഹി: വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്‍റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ വിശദീകരണവുമായി യു പി സര്‍ക്കാര്‍. അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് വീട് പൊളിച്ചതെന്നും വീട് വെൽഫെയർ പാർട്ടിയുടെ ഓഫീസായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് യു പി സര്‍ക്കാര്‍ കോടതില്‍ വാദിച്ചു. അലഹബാദ് ഹൈക്കോടതിയിലാണ്കേസ് നടക്കുന്നത്. സംഭവത്തിൽ മറുപടി സത്യവാങ്മൂലം ഉടൻ സമർപ്പിക്കുമെന്ന് ജാവേദ് മുഹമ്മദിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. വീട് പൊളിച്ചു നീക്കിയതിനെതിരെ ജാവേദ് മുഹമ്മദിന്‍റെ ഭാര്യ ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അനധികൃതമായി വീട് പൊളിച്ചുമാറ്റിയെന്നാണ് ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. വീട് തന്‍റെ പേരിലാണെന്നും പൊളിച്ചുനീക്കുന്നതിന് മുന്‍പ് നോട്ടീസ് ലഭിച്ചില്ലെന്നും ഫാത്തിമ ആരോപിക്കുന്നു. 20 വര്‍ഷത്തോളമായി നികുതി അടക്കുന്ന വീട് എങ്ങനെയാണ് അനധികൃതമായി മാറുന്നതെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു. പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീട് പൊളിച്ചുനീക്കിയത്. ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിന്‍റെ സൂത്രധാരനാണ് ജാവേദ് മുഹമ്മദെന്ന് പറഞ്ഞാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന വ്യാജേന പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ജാവേദിനെ അറസ്റ്റ് ചെയ്തത്. യു പി സര്‍ക്കാര്‍ ഇദ്ദേഹത്തെ ദിയോറിയ ജയിലില്‍ അടച്ചിരിക്കുകയാണ്.