ഹൈദരബാദ്: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരം വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. അസാധാരണ സമയത്താണ് രാഷ്ട്രപതി തെരഞ്ഞടുപ്പ് നടക്കുന്നത്. മത്സരത്തിന് ശേഷവും പോരാട്ടം തുടരുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയവായ ചര്‍ച്ചകളില്‍ വിശ്വസിക്കുന്നില്ല. അദ്ദേഹം ഏറ്റുമുട്ടലുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ പോലെയുള്ള നേതാക്കളെ രാജ്യത്തിന് ആവശ്യമാണെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിൽ ടി.ആർ.എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി തന്നെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. കൂടാതെ അദ്ദേഹം ഇതുവരെ തന്‍റെ കോളിന് മറുപടി നല്‍കിയില്ല. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരിക്കുമ്പോൾ ഇഡിയെ എതിരാളികൾക്കെതിരെ ഉപയോഗിക്കാമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ഇ ഡിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് - യശ്വന്ത് സിന്‍ഹ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പരിപാടിയില്‍ പങ്കെടുത്ത തെലുങ്കാന മുഖ്യമന്ത്രിയും മോദിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. എൻഡിഎ സർക്കാര്‍ എതിരാളികളെ ദ്രോഹിക്കാൻ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച ഒരു വാഗ്ദാനം പോലും പാലിച്ചിട്ടില്ല. മഹാവികാസ് ആഘാഡി സര്‍ക്കാരിനെപോലെ ടി ആര്‍ എസിനെയും താഴെയിറക്കാനാണ് ചില കേന്ദ്രമന്ത്രിമാര്‍ ശ്രമിക്കുന്നതെന്നും കെ. ചന്ദ്രശേഖർ റാവു പറഞ്ഞു.