ഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദും മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍.ബി. ശ്രീകുമാറും റിമാന്‍ഡില്‍. 14 ദിവസത്തെക്കാണ് ഇവരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് ഇരുവരെയും അഹ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയിരുന്നു. മജിസ്ട്രേറ്റ് എസ് പി പട്ടേലാണ് ഇരുവര്‍ക്കും ജാമ്യം നിഷേധിച്ച് റിമാന്‍ഡില്‍ വിട്ടത്. കസ്റ്റഡിയില്‍ ഇരിക്കെ പൊലീസ് മാന്യമായിട്ടാണ് പെരുമാറിയതെന്ന് ഇരുവരും കോടതിയെ അറിയിച്ചുവെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിട്ട് നല്‍കിയതിനു പിന്നാലെ, ടീസ്റ്റ സെതൽവാദിന്റെ നേതൃത്വത്തിലുള്ള എൻജിഒ 2002 ലെ കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഘം സെതൽവാദിനെ മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അന്ന് രാത്രിതന്നെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും എം പിയുമായിരുന്ന ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി. ഗുൽബർഗ കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ് സാക്കിയ ജാഫ്രി കോടതിയെ സമീപിച്ചത്. നരേന്ദ്ര മോദിയും അന്നത്തെ സംസ്ഥാന അഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ഗൂഡാലോചനക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്റ്റ സെതൽവാദ്.