തിരുവനന്തപുരം: എസ് എഫ് ഐക്കാര്‍ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് ആര്‍ എം പി നേതാവ് കെ കെ രമ എം എല്‍ എ. എ കെ ജി സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു പ്രതിയെപ്പോലും പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷ തങ്ങള്‍ക്കില്ലെന്നും കളളന്‍ കപ്പലില്‍തന്നെയുണ്ട്. കപ്പിത്താന്‍ ആരാണെന്ന് മാത്രം കണ്ടെത്തിയാല്‍ മതിയെന്നും കെ കെ രമ പറഞ്ഞു. എ കെ ജി സെന്ററിനുനേരെയുണ്ടായ ആക്രമണം കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കേസന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കെ കെ രമ.
'സിസിടിവി സുരക്ഷയും കനത്ത പൊലീസ് കാവലുമുളള ഓഫീസിനുനേരേ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വന്ന് ആക്രമണം നടത്തി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ പരാജയം തന്നെയാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ ഭരണമുന്നണിയെ ജീര്‍ണ്ണതയിലെത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്ന സമയത്തെല്ലാം അക്രമസംഭവങ്ങള്‍ നടത്തി വഴിതിരിച്ചുവിടാനുളള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒഞ്ചിയത്ത് ആര്‍ എം പി ഐ രൂപീകരിക്കുന്ന സമയത്ത് സമാനമായ അക്രമസംഭവങ്ങളുണ്ടായിട്ടുണ്ട്. അതിന് സാക്ഷ്യംവഹിച്ചിട്ടുളളവരാണ് ആര്‍ എം പി പ്രവര്‍ത്തകര്‍. ആര്‍ എം പി ഐ രൂപീകരണ സമയത്ത് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് കത്തിക്കുകയും അതിനുശേഷം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ വിമതരായ കമ്മ്യൂണിസ്റ്റുകാരെ കുലംകുത്തികള്‍ എന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ആ സംഭവം കഴിഞ്ഞ് പതിനാല് വര്‍ഷം കഴിഞ്ഞിട്ടും ഇന്നേവരെ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അത്തരത്തിലുളള നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും'-കെ കെ രമ പറഞ്ഞു.