മുംബൈ: മുന്‍ ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാര്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവാകും. എന്‍ സി പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അജിത് പവാറിനെ നാമനിര്‍ദേശം ചെയ്തത്. 288 അംഗ നിയമസഭസഭയിലെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് എന്‍ സി പി. മഹാവികാസ് ആഘാഡിയില്‍ ഏറ്റവും കൂടുതല്‍ എം എല്‍ എമാര്‍ ഉള്ളത് എന്‍ സി പിയിലാണ്. 55 എം എൽ എമാരുണ്ടായിരുന്ന ശിവസേനയ്ക്ക് 16 പേരുടെ പിന്തുണ മാത്രമാണ് നിലവിലുള്ളത്.
വിമത ശിവസേന നേതാക്കൾക്കൊപ്പം ബിജെപി മഹാരാഷ്ട്രയിൽ അധികാരമേറ്റതിന് പിന്നാലെയാണ് അജിത് പവാർ പ്രതിപക്ഷ നേതാവാകുന്നത്. അജിത് പവാർ പക്വതയുള്ള രാഷ്ട്രീയക്കാരനും ഭരണാധികാരിയുമാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. അതേസമയം, എന്‍ സി പി- ശിവസേന - കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം നേടി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്‌നാഥ് ഷിന്‍ഡെ ഇന്നലെ നടന്ന വിശ്വാസ വോട്ടടുപ്പില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ 20 വോട്ട് അധികം നേടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ അടുത്ത ആറുമാസത്തിനുളളില്‍ വീഴുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. സംസ്ഥാനത്ത് പെട്ടെന്നുതന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയാറെടുക്കണമെന്നും ശരത് പവാര്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തു. മുംബൈയില്‍ എന്‍സിപിയുടെ നിയമസഭാംഗങ്ങളെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.