ജമ്മു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളെ കുറിച്ച് ഇതുവരെ അന്തിമ ധാരണയായിട്ടില്ല. ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ ആയിരിക്കും പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള കശ്മിരിലെ തെരഞ്ഞെടുപ്പ് നടക്കുക. കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയുമാണ് നേതൃത്വം നല്‍കുന്നത്. ഇതിന്‍റെ ഭാഗമായാണ് വരുന്ന തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
'2019 ആഗസ്റ്റ് നാലിന് പ്രത്യേക പദവി എടുത്തു മാറ്റിയതിനെതിരെ ഗുപ്കറില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രമേയം പാസാക്കിയിരുന്നു. സഖ്യത്തില്‍ നിന്ന് ഒരു പ്രതിപക്ഷ പാര്‍ട്ടി പിന്‍മാറുന്നെന്ന വാര്‍ത്തയോടും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ഞങ്ങൾ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. സഖ്യം വിട്ടെന്ന് പറഞ്ഞ ഒരു രാഷ്ട്രീയ പാർട്ടിയുണ്ട്. അവർ ഒരിക്കലും സഖ്യത്തിന്റെ ഭാഗമായിരുന്നില്ല എന്നതാണ് സത്യം. അവർ ഞങ്ങളെ ഉള്ളിൽ നിന്ന് തകർക്കാൻ വന്നതാണ്. ജമ്മുകാശ്മീരില്‍ തോന്നുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തി. എന്തുകൊണ്ടാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അധികാരികള്‍ തയ്യാറാകാത്തതെന്നും' ഫറൂഖ് അബ്ദുള്ള മാധ്യമപ്രവർത്തകരോട് ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഫറൂഖ് അബ്ദുള്ളയുടെ നിലപാടിനെ അനുകൂലിച്ച് പിഡിപി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി. കാശ്മീരിന്‍റെ പ്രത്യേക പദവി തിരികെ വേണമെന്നും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷക്കായി എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ഇതിന്‍റെ ഭാഗമായി വരുന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കുമെന്ന് മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.