തിരുവനന്തപുരം: ഫിഷറീസ്, സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടനയുടെ മൂല്യം അറിയാത്തവര്‍ ഇത്തരം സ്ഥാനങ്ങളില്‍ തുടരരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സജി ചെറിയാന്‍ രാജിവെക്കണമെന്നും അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെയെല്ലാം തകര്‍ക്കുന്ന പ്രസ്താവനയാണ് മന്ത്രിയില്‍ നിന്നുമുണ്ടായിരിക്കുന്നത്. ജനാധിപത്യത്തോടും മതേതരത്വത്തോടും അദ്ദേഹത്തിന് പുച്ഛമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
'മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനക്ക് ഒരു പവിത്രതയുണ്ട്. അദ്ദേഹം എന്താണ് ഇത്തരം രീതിയില്‍ സംസാരിക്കുന്നതെന്ന് അറിയില്ല. ഇത്തരം വിവരങ്ങളൊക്കെ മന്ത്രിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്. ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. എന്ത് പറ്റി ഈ സര്‍ക്കാരിന്. തൊട്ടത് എല്ലാം പാളിപ്പോവുകയാണ്. കിളിപോയവരാണ് ഇങ്ങനെ പറയുക. നാളെ സഭയില്‍ ഇക്കാര്യം ഉയര്‍ത്തുമെന്നും' വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം, സജി ചെറിയാനെ ന്യായികരിച്ച് സിപിഎം രംഗത്തെത്തി. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയാണ് മന്ത്രി പറഞ്ഞതെന്നും ബാക്കിയെല്ലാം മാധ്യമ വ്യാഖ്യാനമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ലെന്ന അര്‍ത്ഥത്തിലാണ് മന്ത്രി സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ ഭരണഘടന തൊഴിലാളികളെ കൊള്ളയടിക്കാനാണ് സഹായിക്കുന്നത്. ബ്രിട്ടിഷുകാര്‍ പറഞ്ഞു തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാര്‍ എഴുതി വെച്ചിരിക്കുകയാണ്. അതിന്‍റെ അരികിലും സൈഡിലുമൊക്കെയായി എന്തൊക്കയോ കാര്യങ്ങള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. തൊഴിലാളുടെ സമരത്തെ അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. സാധാരണ തൊഴിലാളികകള്‍ക്ക് കൂലി കൊടുക്കാതെ മണിക്കൂറുകളോളം ജോലി ചെയ്യിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് സുരക്ഷ നല്‍കുന്നുണ്ടോ? ഇവിടെ എതെങ്കിലും തൊഴിലാളി യൂണിയന്‍ സമരം നടത്തിയാല്‍ സമൂഹത്തിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടോ? എവിടെ പ്രശനമുണ്ടായാലും തൊഴിലാളികളാണ് അതിന്‍റെ പിന്നില്‍ എന്നല്ലേ ആദ്യം പറയുന്നത്. മാധ്യമങ്ങളോ കോടതിയോ അവരുടെ ഒപ്പം നില്‍ക്കാറുണ്ടോ? എന്തിനാണ് തൊഴിലാളികള്‍ അവിടെ പോയി സമരം ചെയ്യുന്നത്, വേതനം കൂട്ടി ചോദിക്കുന്നതെന്ന് കോടതിയും ചോദിക്കുമെന്നാണ് സജി ചെറിയാന്‍റെ വിവാദ പ്രസംഗം.