തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും സജി ചെറിയാന്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല, ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നാണ് മന്ത്രി നല്‍കിയ മറുപടിയെന്നാണ് വിവരം. പ്രസംഗം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്‍റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം ഗൌരവത്തോടെയാണ് കാണുന്നതെന്ന് രാജ് ഭവൻ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സജി ചെറിയാന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനയിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിന് സത്യപ്രതിജ്ഞ ചെയ്തുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ ചോദിച്ചു. ഇന്ത്യയുടെ അസ്തിത്വത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. ഭരണഘടനാ ലംഘനം സിപിഎം അജണ്ടയാണ്. രാജ്യത്ത് ഭരണഘടന അനുസരിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ ഒന്നാണ് സിപിഎം എന്നും കെ സുധാകരന്‍ പറഞ്ഞു. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇന്ത്യന്‍ ഭരണഘടനക്ക് ഒരു പവിത്രതയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.