തിരുവനന്തപുരം: എ കെ ജി സെന്ററിലേക്കെറിഞ്ഞത് ഏറുപടക്കത്തിന് സമാനമായ സ്‌ഫോടന വസ്തുവെന്ന് കണ്ടെത്തല്‍. ആക്രമണത്തിനുപയോഗിച്ചത് ഉഗ്രസ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണെന്നാണ് ഫോറന്‍സികിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ഫോറന്‍സിക് സംഘത്തിന് പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ് എന്നിവയുടെ അംശം മാത്രമാണ് ലഭിച്ചത്. സ്‌ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളോ, ലോഹചീളുകളോ കുപ്പിച്ചില്ലോ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ലെന്നും ഫോറന്‍സികിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ഏറുപടക്കം പോലുളള സ്‌ഫോടന ശേഷിയില്ലാത്ത വസ്തുവാണെന്നും നടന്നത് ബോംബ് സ്‌ഫോടനമല്ലെന്നുമാണ് ഫോറന്‍സിക് കണ്ടെത്തല്‍.
അതേസമയം, എ കെ ജി സെന്റര്‍ ആക്രമണം നടന്ന് ആറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതി സഞ്ചരിക്കാനിടയുളള സ്ഥലങ്ങളിലെ അമ്പതോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമിയെക്കുറിച്ച് ഒരു തെളിവുപോലും ലഭിച്ചിട്ടില്ല. സി സി ടി വി ദൃശ്യങ്ങള്‍ വ്യക്തമാവാത്തതാണ് പ്രതിയെ കണ്ടെത്താന്‍ വൈകുന്നതിന്റെ കാരണമെന്നാണ് പൊലീസിന്റെ വാദം. ജൂണ്‍ മുപ്പതിന് രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ആക്രമണം നടന്നത്. സ്‌കൂട്ടറിലെത്തിയ അക്രമി സ്‌ഫോടക വസ്തു എ കെ ജി സെന്ററിനുനേരേ എറിയുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സംഭവം നടന്നയുടന്‍ തന്നെ ആരോപിച്ചിരുന്നു. എന്നാലിതുവരെ സ്‌ഫോടന വസ്തു എന്താണെന്ന് കണ്ടെത്താനോ പ്രതിയെ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം ഊര്‍ജ്ജിതമായി പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്നും ഉടന്‍ പിടികൂടുമെന്നുമാണ് ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.