കൊല്‍ക്കത്ത: കാളി ദേവി പ്രസ്താവനയില്‍ സംഘപരിവാര്‍ പ്രചാരണത്തിനെതിരെ മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുന്നു. കള്ളം നിങ്ങളെ നല്ല ഹിന്ദുവാക്കില്ലെന്നാണ് മഹുവ ട്വീറ്റ് ചെയ്തത്. താന്‍ ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ പിന്തുണച്ചിട്ടില്ല. പുകവലി എന്നൊരു വാക്ക് തന്‍റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മഹുവ പറഞ്ഞു. താരാപിഥിലെ മാ കാളി ക്ഷേത്രം സന്ദർശിക്കാൻ എല്ലാ സംഘികളെയും ക്ഷണിക്കുകയാണ്. അവിടെ കാളിക്ക് പ്രസാദമായി എന്താണ് നൽകുന്നതെന്ന് നോക്കണമെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണെന്നാണ് കഴിഞ്ഞ ദിവസം മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടത്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്കി സമര്‍പ്പിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും മൊയ്ത്ര പറഞ്ഞിരുന്നു. ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ പരിപാടിയിലാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്രയോട് ചോദ്യം ചോദിച്ചത്. ഇതിന്‍റെ മറുപടിയായാണ് കാളി ദേവിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് സംഘപരിവാര്‍ ശക്തമായ പ്രചാരണം നടത്തിയത്. അതേസമയം, മഹുവയുടെ കാളി പരാമര്‍ശത്തെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. എം പിയുടെ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അത്തരമൊരു വീക്ഷണം ഇല്ലെന്നുമാണ് തൃണമൂൽ ഔദ്യോഗിക ട്വിറ്റർ കുറിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ട്വിറ്റില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് ലീന മണിമേഖലയ്ക്കെതിരെ യു പി പൊലീസ് കേസ് എടുത്തത്. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്. കാളി ദേവിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് ലീന മണിമേഖലയുടെ ഡോക്യുമെന്ററി പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചിത്രം. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്‍ററിയുടെ ഇതിവൃത്തം.