ഇസ്ലാമബാദ്: തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ നടത്തിയ എല്ലാ ഗൂഡാലോചനയും വെളിപ്പെടുത്തുമെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. 'തന്നെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ആരൊക്കെയാണ് ശ്രമിച്ചതെന്ന് വ്യക്തമായി അറിയാം. അതിനു പിന്നില്‍ നടന്ന ഗൂഡാലോചന വെളിപ്പെടുത്താതിരുന്നത് രാജ്യത്തിന്‍റെ സുരക്ഷയോര്‍ത്ത് മാത്രമാണ്. തന്നെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപദ്രവിച്ചാല്‍ എല്ലാം വെളിപ്പെടുത്തു'മെന്നാണ് ഇമ്രാന്‍ ഖാന്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. ഇമ്രാന്‍ ഖാന്‍റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫും (പി.ടി.ഐ) പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്- നവാസും (പി.എം.എല്‍- എന്‍) തമ്മിലാണ് പഞ്ചാബില്‍ പോരാട്ടം നടക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതില്‍ അമേരിക്കയുടെ ഇടപെടലുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ ആദ്യം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും അതുവരെ സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഗൂഡാലോചനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമായി പാക് മുന്‍ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ ഈ വര്‍ഷം ഏപ്രിലിലാണ് ഇമ്രാൻ ഖാന്‍ പുറത്തായത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷണല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. ഇമ്രാന്‍ ഖാന് ഭരണം നഷ്ടമായതിനുപിന്നാലെ പാകിസ്താനില്‍ പ്രക്ഷോഭം ശക്തമായിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.