തിരുവനന്തപുരം: ഭരണഘടനയെ നിന്ദിച്ച മുന്‍ മന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാനെതിരെ കേസ് എടുത്തു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കീഴ്‌വായൂർ എസ്.എച്ച്.ഒയാണ് കേസെടുത്തത്. കൊച്ചി സ്വദേശി ബൈജു നോയലാണ് സജി ചെറിയാന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടി കോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ വെച്ച് നടന്ന പാര്‍ട്ടി പരിപാടിയിലാണ് സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസ്താവന നടത്തിയത്. ഈ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകുന്നേരമാണ് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചത്. മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണഘടനയെ അവഹേളിച്ച സംഭവത്തില്‍ സജി ചെറിയാന്‍ വാക്കാല്‍ ഖേദം പ്രകടിപ്പിച്ചില്ലെന്നാരോപിച്ച് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണമെന്ന് കോണ്‍ഗ്രസും ബിജെപിയും അവശ്യപ്പെടുന്നത്. അതേസമയം, സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്.