കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് 15 ഐ പി എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ത്രിതല സുരക്ഷ ഭേദിച്ച് ഒരാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഐ പി എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. ഐപിഎസ് ഉദ്യോഗസ്ഥന്‍ പിയൂഷ് പാണ്ഡെയെയാണ് പുതിയ സുരക്ഷാ ഡയറക്ടറായി നിയമിച്ചിരിക്കുന്നത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ശംഖ ശുഭ്ര ചക്രബര്‍ത്തിയെ കൊല്‍ക്കത്തയില്‍ പൊലീസ് കമ്മീഷ്ണറായി നിയമിച്ചു. ബാരക്ക്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ മനോജ് കുമാര്‍ വര്‍മ്മക്ക് അഡീഷ്ണല്‍ ഡയറക്ടറായി ചുമതല നല്‍കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഞായറാഴ്ചയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരാള്‍ മമത ബനാര്‍ജിയുടെ വസതിക്കുള്ളില്‍ കയറിയത്. ആരുമറിയാതെ ഇയാൾ വീട്ടിൽ ഒരുരാത്രി ചെലവഴിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വസതിക്കു കാവൽ നിൽക്കുന്ന നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതെ ഇയാൾ എങ്ങനെ അകത്തു കടന്നു എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതേ തുടര്‍ന്നാണ് മമത ബാനര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. എന്തിനാണ് ഇയാള്‍ മുഖ്യമന്ത്രിയുടെ വസതിക്കുള്ളിൽ കയറിയത്, ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.