പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കേരളം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.
കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ ലോക്ഡൗണിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുപോകാന്‍ സമയമായിട്ടില്ല എന്നാണ് കേരളത്തിന്‍റെ അഭിപ്രായം.
തികഞ്ഞ ജാഗ്രതയോടെ ഓരോ ഘട്ടത്തിലെയും സ്ഥിതിഗതി സസൂക്ഷമം വിലയിരുത്തി പടിപടിയായി മാത്രമേ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ പാടുള്ളൂ.
രോഗം കൂടുതലായി കണ്ടതുകൊണ്ട് ഹോട്സ്പോട്ടായി ആയി കണക്കാക്കുന്ന സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം ഏപ്രില്‍ 30 വരെ തുടരണം.
ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളില്‍ ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം.
ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം.
ഏപ്രിൽ 14 നു ശേഷം സ്വന്തം സംസ്ഥാനത്ത് എത്താനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തണം.
പ്രത്യേക നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ഇതിന് അനുവദിക്കണം.
വരുമാനമൊന്നും ഇല്ലാത കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സഹായം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പ്രകാരം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കണം.
അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്ത് ജീവിക്കുന്നവർക്ക് മൂന്നുമാസത്തേക്കെങ്കിലും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി വേണം.
ഇഎസ്ഐ/പ്രോവിഡന്‍റ് ഫണ്ട് സര്‍ക്കാര്‍ വിഹിതത്തിനുള്ള വരുമാന പരിധി 15,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തണം.
പൊതുവിതരണ സമ്പ്രദായം ഇന്ത്യയിലാകെ സാര്‍വത്രികമാക്കണം.
അടുത്ത മൂന്നുമാസത്തേക്ക് കേരളത്തിന് 6.45 ലക്ഷം ടണ്‍ അരിയും 54,000 ടണ്‍ ഗോതമ്പും ആവശ്യമുണ്ട്. മുടക്കമില്ലാതെ ഇത്രയും ധാന്യം ലഭ്യമാക്കണം.
ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് ധാന്യങ്ങളും പഴവര്‍ഗങ്ങളും വിപണിയില്‍ എത്തിക്കുന്നതിന് റെയില്‍വെ കൂടുതല്‍ ചരക്ക് വണ്ടികള്‍ ഓടിക്കണം. .