ജയ്‌പൂര്‍: ഉദയ്പൂരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആറാം പ്രതി വസീം അലിയാണ് പിടിയിലായത്. കൊല്ലപ്പെട്ട കനയ്യ ലാലും വസീം അലിയും തൊട്ടടുത്ത് കട നടത്തിയിരുന്നവരാണ്. കുറ്റകൃത്യം നടത്തിയവരുമായി ഇയാള്‍ നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ എന്‍ ഐ എയെയാണ് ചോദ്യം ചെയ്യുന്നത്. കൊലപാതകത്തിലെ മുഖ്യപ്രതികളായ റിയാസ് അഖ്താരി, ഗൗസ് മുഹമ്മദ് എന്നിവർക്ക് പാകിസ്ഥാനിലെ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് രാജസ്ഥാൻ ഡി.ജി.പി എം. എൽ ലാത്തർ ആരോപിച്ചിരുന്നു. ഇക്കാര്യവും എ എന്‍ ഐ അന്വേഷിച്ചു വരികയാണ്.
അതേസമയം, പ്രതികള്‍ മൂന്ന് വര്‍ഷമായി ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് തെളിവ് സഹിതം പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നു. ഉദയ്പൂരിലെ മാല്‍ദാസിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കനയ്യാ ലാലിന്റെയടുത്ത് വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. അതേസമയം, കനയ്യ ലാലിന്‍റെ മക്കൾക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്കാന്‍ തീരുമാനമായെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.