ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെച്ചു. മന്ത്രിമാരുടെയും എം പിമാരുടെയും കൂട്ടരാജിയെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. പ്രധാനമന്ത്രി പദവിയൊടൊപ്പം പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ചു. ഒക്ടോബറില്‍ കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ കെയർടേക്കർ പ്രധാനമന്ത്രിയായി ജോൺസൺ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, കഴിഞ്ഞ 48 മണിക്കൂറിനിടെ മന്ത്രിമാർ, എംപിമാര്‍, സോളിസിറ്റർ ജനറൽ, ഉന്നത നയതന്ത്രജ്ഞന്‍മാര്‍ തുടങ്ങി 50 ലധികം ആളുകളാണ് രാജിവെച്ചത്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചത്. അധികാരം ഏറ്റെടുത്തത് മുതല്‍ ബോറിസ് ജോണ്‍സനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അടുത്തിടെ ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതാണ് ബോറിസ് ജോണ്‍സന്‍റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്നതിലേക്ക് വഴിവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ രണ്ട് മന്ത്രിമാര്‍ ആദ്യം രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്‍റെ നിരുത്തരവാദിത്വപരമായ പെരുമാറ്റമാണെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രിമാര്‍ പറഞ്ഞു. പ്രധാനമന്ത്രിയില്‍ നിന്നും ജനങ്ങൾ സർക്കാരിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നുണ്ട്. ധാർമികതയോടെ ഇനി മന്ത്രിസഭയിൽ തുടരാൻ കഴിയില്ലെന്ന് മനസിലായതോടെയാണ് രാജി നൽകിയതെന്നും മന്ത്രിമാര്‍ പറഞ്ഞു.