മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാനുളള ശ്രമം തടഞ്ഞ് ബോംബൈ ഹൈക്കോടതി. ഇരുവരും വിവാഹിതരാണോ എന്ന കാര്യത്തിലുളള തര്‍ക്കം പരിഹരിച്ചതിനുശേഷം കേസ് ഒത്തുതീര്‍പ്പാക്കണമോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. കുഞ്ഞിന്റെ ഭാവിയോര്‍ത്ത് തങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയെന്ന് വ്യക്തമാക്കിയാണ് ബിനോയ് കോടിയേരിയും പരാതിക്കാരിയായ യുവതിയും കോടതിയെ സമീപിച്ചത്. വസ്തുതകള്‍ പരിഗണിച്ച് കോടതിയിലുളള കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ബലാത്സംഗം ഉള്‍പ്പെടെയുളള ക്രിമിനല്‍ കുറ്റങ്ങള്‍ യുവതി സമര്‍പ്പിച്ച പരാതിയിലുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് കോടിയേരി സമ്മതിച്ചിട്ടുണ്ട്. ഇരുവരും വിവാഹിതരാണോ എന്ന കോടതിയുടെ ചോദ്യത്തിന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ അല്ലെന്നും യുവതിയുടെ അഭിഭാഷകന്‍ വിവാഹിതരാണെന്നും പറഞ്ഞു. ഇതോടെയാണ് വിവാഹിതരാണോ എന്ന കാര്യത്തിലുളള തര്‍ക്കം പരിഹരിച്ചതിനുശേഷം കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി പറഞ്ഞത്. യുവതി തനിക്കെതിരെ ഉന്നയിച്ച പരാതി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് കോടിയേരി ആദ്യം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ ഡി എന്‍ എ ഫലത്തിന്റെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019 ജൂണിലാണ് ബിനോയ് കോടിയേരിക്കെതിരെ പീഡന ആരോപണവുമായി യുവതി ബോംബൈ പൊലീസിനെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നുമായിരുന്നു യുവതിയുടെ ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍വെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നത്. ആ ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009-ല്‍ ഗര്‍ഭിണിയായി. തന്നെ വിവാഹം കഴിക്കാമെന്ന് ബിനോയ് വാക്കുനല്‍കിയിരുന്നു. 2010-ല്‍ മുംബൈയില്‍ ഫ്‌ളാറ്റെടുത്ത് മാറി. ബിനോയ് എല്ലാ മാസവും പണമയക്കുമായിരുന്നു. 2015 ആയപ്പോഴേക്ക് പണം അയക്കാതെയായി. 2018-ലാണ് ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി തുടങ്ങിയ കാര്യങ്ങളാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.