തിരുവനന്തപുരം: മുൻ മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് കത്തയച്ചു. ആര്‍എസ്എസിന്‍റെ സ്ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സി'ല്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വാക്കുകളില്ലെന്നും വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മാപ്പ് പറയാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച കത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആര്‍ എസ് എസ് കത്ത് അയച്ചത് വിചിത്രമായി തോന്നുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഈ വിഷയം നിയമപരമായി നേരിടാന്‍ തയ്യാറാണ്. ഇത്തരം ഭീഷണികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു. ആര്‍ എസ് എസിന്‍റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാക്കര്‍ പറഞ്ഞിരിക്കുന്നത്. അതും സജി ചെറിയാന്‍റെ വാക്കുകളും തമ്മില്‍ എന്താണ് വ്യത്യാസം. വിചാരധാരയിലെ 350-ാം പേജിലാണ് ഗോള്‍വാക്കറുടെ പരാമര്‍ശമുള്ളതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.