പൂഞ്ഞാര്‍: മുന്‍ മന്ത്രി സജി ചെറിയാനെക്കൊണ്ട് പെറ്റിയടിപ്പിക്കാന്‍ നോക്കി വെട്ടിലായി മുന്‍ എം എല്‍ എ പി സി ജോര്‍ജ്ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോര്‍ജ്ജ്. ഭരണഘടനയെ ആക്ഷേപിച്ചുളള പ്രസംഗത്തെത്തുടര്‍ന്ന് രാജിവെച്ച മന്ത്രി സജി ചെറിയാന്‍ ചെങ്ങന്നൂരിലെ വീട്ടില്‍നിന്ന് ഹെല്‍മെറ്റ് വയ്ക്കാതെ പുറത്തുപോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് പെറ്റിയടിച്ചേ മതിയാവൂ എന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞിരുന്നു. 'ഹെല്‍മെറ്റ് എവിടെ സഖാവേ, Motor Vehicle Act sec. 194(d) rupees: 500. പെറ്റിയടിച്ചേ മതിയാവൂ. അല്ലെങ്കില്‍ ശേഷം കോടതിയില്‍.'എന്നാണ് ഷോണ്‍ ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍, ഷോണ്‍ ജോര്‍ജ്ജിന്റെ പോസ്റ്റ് അദ്ദേഹത്തിനുതന്നെ തലവേദനയാവുകയായിരുന്നു. ചിത്രത്തിനുതാഴെ ഷോണ്‍ ജോര്‍ജ്ജ് ഹെല്‍മറ്റില്ലാതെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന നിരവധി ചിത്രങ്ങളാണ് കമന്റുകളായെത്തിയത്. സജി ചെറിയാനെതിരെ കേസെടുക്കുന്നുണ്ടെങ്കില്‍ അതിനു മുന്‍പേ ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുക്കണമെന്നാണ് സൈബര്‍ സഖാക്കളുടെ ആവശ്യം. ഷോണ്‍ മോന്‍ ആദ്യം പോയി പെറ്റിയടിക്ക്, മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞ അമ്മയ്‌ക്കെതിരെ പരാതി കൊടുക്ക്, സ്വയം നന്നായിട്ട് മറ്റുളളവരുടെ കാര്യത്തില്‍ ഇടപെട്ടാല്‍ പോരെ തുടങ്ങിയ കമന്റുകളാണ് ഷോണിന്റെ പോസ്റ്റിനുതാഴെ വരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവം വിവാദമായതോടെ ഷോണ്‍ ജോര്‍ജ്ജിന് വിഷയത്തില്‍ പ്രതികരിക്കേണ്ടിവന്നു. തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാന്‍ കഴിയുകയില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.'കോട്ടയത്ത് നടന്ന ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന് എന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ ഒരു സഖാവ് എനിക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പോലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടക്കുകയാണ് ഉണ്ടായത്. ആർക്കും രേഖകൾ പരിശോധിക്കാം. നിയമലംഘനം ആര് ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാൻ യാതൊരു മടിയുമില്ല. എനിക്കെതിരെ താഴെ കാണുന്ന ഫോട്ടോകളിൽ നിങ്ങൾക്കാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാം. ഞാൻ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ ഞാൻ പറഞ്ഞ കേസിൽ സജി ചെറിയാൻ എംഎൽഎ പെറ്റി അടച്ചതിനുശേഷം മാത്രം'-എന്നാണ് ഷോണ്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.