ഡല്‍ഹി: യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രൈന്‍ അംബാസിഡര്‍മാരെ സെലന്‍സ്കി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ, ജർമനി, ചെക് റിപ്പബ്ലിക്, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് സെലന്‍സ്കി പിന്‍വലിച്ചത്. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമാക്കാന്‍ യുക്രൈന്‍ പ്രസിഡന്‍റ് തയ്യാറായിട്ടില്ലെന്നും ഇവര്‍ക്ക് മറ്റെന്തെങ്കിലും ചുമതലകള്‍ നല്‍കുമോയെന്നും വ്യക്തതയില്ലെന്നും വാര്‍ത്ത ഏജന്‍സിയായ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യ -യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ എല്ലാ രാജ്യങ്ങളില്‍ നിന്നും പിന്തുണ തേടാന്‍ സെലന്‍സ്കി അംബാസിഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അംബാസിഡര്‍മാര്‍ പരാജയപ്പെട്ടുവെന്നും അതിനാലാണ് സെലന്‍സ്കി നടപടിയിലേക്ക് നീങ്ങിയതെന്നും അഭ്യൂഹങ്ങളുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, റഷ്യൻ ഊർജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായി യുക്രൈന്‍റെ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാണ്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം എന്തുകൊണ്ടാണ് വിച്ഛേദിക്കുന്നത് എന്ന കാര്യത്തിൽ വിശദീകരണം നല്‍കിയിട്ടില്ല. റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രൈൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്‌കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.