കൊച്ചി: മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിയുടെ സ്വാധീനം മൂലമാണെന്ന് അതിജീവിതയുടെ അഭിഭാഷക. ദിലീപ് ജയിലില്‍ എത്തിയപ്പോള്‍ മുതല്‍ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. പ്രതിയെ സംരക്ഷിക്കുന്നതിന് ആദ്യം മുതല്‍ തന്നെ മുന്‍ ഡി.ജി.പി. ശ്രമിച്ചിരുന്നെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. ആര്‍.ശ്രീലേഖയ്ക്ക് സ്ഥാപിത താത്പര്യമാണെന്ന് സാമൂഹിക പ്രവര്‍ത്തക കെ.അജിത പറഞ്ഞു. പൊതുസമൂഹത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷത്തെ ഭയക്കുന്നതിന്‍റെ തെളിവാണ് ശ്രീലേഖയുടെ പ്രതികരണമെന്നും അജിത കൂട്ടിച്ചേര്‍ത്തു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് ഉമ തോമസ് എം എല്‍ എ. ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊതുസമൂഹം വിലയിരുത്തട്ടെയെന്നും താന്‍ എന്നും അതിജീവിതക്കൊപ്പമാണെന്നും ഉമ തോമസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അഭിപ്രായം പറയാന്‍ സാധിക്കില്ല. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും അറിയുന്ന ഒരാള്‍ക്ക് നീതി ലഭിക്കാന്‍ ഇത്രയും കാലം എടുക്കുമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെ. എന്തുകൊണ്ടാണ് ഉന്നത സ്ഥാനത്തിരുന്ന ഒരാളില്‍ നിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ ഡബ്ബിംഗ്ഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രംഗത്തെത്തി. അതിജീവിതയെ ഇതുവരെ നേരില്‍ കാണാന്‍ ആര്‍ ശ്രീലേഖ ശ്രമിച്ചിട്ടില്ല. ഗൌരവകരമായ കാര്യം പറയേണ്ടത് യൂട്യൂബിലൂടെയല്ല. ഇത്രയും കാലം ഉന്നത സ്ഥാനത്തിരുന്നയാള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് ഈ വിഷയത്തില്‍ ഒരു പരാതി പോലും നല്‍കാതിരുന്നത്. ആരുടെയോ പ്രലോഭനമാണ് വെളിപ്പെടുത്തലിന് പിന്നില്‍. പള്‍സര്‍ സുനി ദിലീപിന്‍റെ പേര് മാത്രമാണ് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നും പള്‍സര്‍ സുനി ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്നുമാണ് ശ്രീലേഖ ഐ പി എസിന്റെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി നേരത്തെയും നടിമാരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ട്. കരിയര്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയവും മാനഹാനിയും ഭയന്നാണ് നടിമാര്‍ പരാതി നല്‍കാതിരുന്നത്. തന്റെ യൂട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെയായിരുന്നു ശ്രീലേഖ ഐ പി എസിന്റെ വെളിപ്പെടുത്തല്‍.