ഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ ഇടക്കാല ജാമ്യം നീട്ടി. സെപ്റ്റംബര്‍ 7 വരെയാണ് ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി നല്‍കിയത്. എന്നാൽ, ഡൽഹിയിലും ലഖിംപൂരിലും എടുത്ത കേസുകളിൽ ജൂഡീഷ്യൽ കസ്റ്റഡിയിലായതിനാല്‍ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. അതേസമയം, ഡൽഹിയിൽ എടുത്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹര്‍ജി പരിഗണിക്കുന്നത് പട്യാല കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്. ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്. 2018ലെ ഒരു ട്വീറ്റിന്‍റെ പേരിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക മതത്തിന്‍റെ ദൈവത്തെ അപമാനിക്കുന്ന തരത്തിലുളള ചിത്രം ബോധപൂര്‍വ്വം പോസ്റ്റ് ചെയ്തു എന്നാണ് സുബൈറിനെതിരായ കേസ്. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവയ്ക്കുന്നതും വസ്തുതാവിരുദ്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നതുമായ വാര്‍ത്തകളുടെ നിജസ്ഥിതി തുറന്നുകാട്ടുന്നതിനായി മാധ്യമപ്രവര്‍ത്തകരായ സുബൈറും പ്രതീക് സിന്‍ഹയും ചേര്‍ന്ന് 2017-ല്‍ ആരംഭിച്ച വെബ് പോര്‍ട്ടലാണ് ആള്‍ട്ട് ന്യൂസ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാക്ട് ചെക്കിംഗ് സ്ഥാപനമായി ആള്‍ട്ട് ന്യൂസ് മാറി. ആര്‍എസ്എസും സംഘപരിവാറും പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും വ്യാജ വാര്‍ത്തകള്‍ക്കുമെതിരെ കൃത്യമായ ഇടപെടലുകള്‍ നടത്തുന്ന വെബ് പോര്‍ട്ടല്‍ കൂടിയാണ് ആള്‍ട്ട് ന്യൂസ്.