മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ഉദ്ദവ് പക്ഷം പിന്തുണ നല്‍കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ എംപിമാര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതിന്‍റെ അര്‍ഥം ബിജെപിയെ അംഗീകരിക്കുന്നുവെന്നല്ല. ശിവസേനയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്യുന്നത്. ടി എൻ ശേഷനും പ്രതിഭാ പാട്ടീലിനും പ്രണബ് മുഖർജിക്കും ശിവസേന പിന്തുണ നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം പോകുന്ന പാരമ്പര്യമാണ് സേനയ്ക്കുള്ളത്. ദേശീയതാൽപ്പര്യം മുന്‍ നിര്‍ത്തി സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ ശിവസേന ആഗ്രഹിക്കുന്നു- സഞ്ജയ് റാവത്ത് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ദവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്. - സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 21നാണ് ഫലം പ്രഖ്യാപിക്കുക.