പുതുതായി നിര്‍മ്മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനുമുകളില്‍ തിങ്കളാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന്റെ വികല പകര്‍പ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയേയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകരും തീരുമാനിച്ച ഇന്ത്യയുടെ ചിഹ്നമല്ല അതെന്നും അതിശക്തരായിരിക്കെത്തന്നെ ശാന്തരായി ഇരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന, തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. ആ വികല സൃഷ്ടി ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കുമെന്നും കഴിയുംവേഗം ആ വൈകൃതത്തെ പാര്‍ലമെന്റിനുമുകളില്‍നിന്ന് എടുത്തുമാറ്റണമെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
എം എ ബേബിയുടെ കുറിപ്പ്
ഇതല്ല ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നം!
പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിൻറെ വികലപകർപ്പ് പ്രതിനിധീകരിക്കുന്നത് മോദിയുടെ ഇന്ത്യയെയാണ്. ജനാധിപത്യവാദികളും പ്രതിഭാധനരുമായ ഇന്ത്യൻ സ്വാതന്ത്ര്യസമരനായകർ നിശ്ചയിച്ച ഇന്ത്യയുടെ ചിഹ്നം അല്ലിത്. കലാചാതുരിയില്ലാത്ത ഈ വികലശില്പം, അതിശക്തരായിരിക്കെതന്നെ ശാന്തരായി ഇരിക്കുന്ന മൂന്നു സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നു. അർത്ഥവത്തായ അശോകസ്തംഭത്തെയും ഇന്ത്യയുടെ അടയാളത്തെയും മോദി അപമാനിക്കുകയാണ്.
സ്വേച്ഛാധിപത്യവും ഹിംസയും കലയെ ഉല്പാദിപ്പിക്കില്ല. മനുഷ്യപ്രതിഭയുടെ സ്വച്ഛസ്വാതന്ത്ര്യമേ കലയുടെ പ്രസൂതികളാവൂ എന്നത് ആർഎസ്എസുകാർക്ക് മനസ്സിലാവുന്ന കാര്യമല്ല. ഇന്ത്യൻ പാർലമെന്റിനുമുകളിൽ പ്രതിഷ്ഠിച്ച ഈ വികലസൃഷ്ടി മോദിയുടെ ഭരണത്തെ പ്രതിനിധീകരിക്കും, ഇന്ത്യയുടെ ജനാഭിപ്രായത്തെ വെല്ലുവിളിക്കും. അതിനാൽ കഴിയും വേഗം ഈ വൈകൃതം നമ്മുടെ പാർലമെന്റിന് മുകളിൽ നിന്ന് എടുത്തു മാറ്റണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക