ഡല്‍ഹി: എന്‍ ഡി എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍. ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്രത്തെയാണ് ദ്രൗപതി മുര്‍മു പ്രതിനിധികരിക്കുന്നതെന്നും അതിനെ ആദിവാസി വിഭാഗവുമായി കൂട്ടിച്ചേര്‍ക്കരുതെന്നും അജോയ് കുമാര്‍ പറഞ്ഞു. രാജ്യത്ത് പിന്നോക്ക വിഭാഗങ്ങളുടെ അവസ്ഥ വളരെ മോശമാണെന്നും ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കണമെന്നും എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
'രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത് സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ത്ഥം അവര്‍ ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നല്ല, അവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ബിജെപിയുടെ അജണ്ടയാണ് നടപ്പിലാക്കുക. ഇതിനെതിരെയാണ് ഞാന്‍ പ്രതികരിക്കുന്നത്. ഇപ്പോഴത്തെ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഹത്രാസ് വിഷയത്തില്‍ ഒരിക്കല്‍ പോലും നമ്മുടെ രാഷ്ട്രപതി പ്രതികരിച്ചിട്ടില്ല' - അജോയ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുർമു വിജയിച്ചാല്‍ ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ പ്രസിഡന്റുമാകും. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2000ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. 2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറായിരുന്നു ദ്രൗപതി മുർമു. ജൂലൈ 18 - നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.