ഡല്‍ഹി: ഹ്രസ്വകാലടിസ്ഥാനത്തില്‍ സൈന്യത്തിലേക്ക് യുവാക്കളെ ചേര്‍ക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ഡി.വൈ. ചന്ദ്രചൂഢ്, എ. എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികൾ പരിഗണിക്കുക. കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ചില സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ അക്രമാസക്തമാവുകയും ചെയ്തിരുന്നു. രാജ്യം കടുത്ത തൊഴിലില്ലായ്മയിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ ഭാവിയെ തകര്‍ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഷയത്തില്‍ കോടതി എത്രയും വേഗം ഇടപെടണമെന്നും ഹര്‍ജിക്കാര്‍ അവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ പതിനാലിനാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ സൈന്യത്തില്‍ സ്ഥിരപ്പെടുത്തും എന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.