ഡല്‍ഹി: പാര്‍ലമെന്‍റില്‍ 65 വാക്കുകള്‍ക്ക് വിലക്ക്. അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്.
കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളെ വിമര്‍ശിക്കുന്നത് തടസപ്പെടുത്താനാണ് 65 വാക്കുകള്‍ വിലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കിയ വാക്കുകള്‍ രാജ്യസഭയില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാൻ പറഞ്ഞു. 'അടുത്തയാഴ്ച വര്‍ഷകാല സമ്മേളനം ആരംഭിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിലക്കിയ വാക്കുകള്‍ ഞാന്‍ ഉപയോഗിക്കും. ഒരു കാര്യം വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുവാന്‍ ഇത്തരം പദങ്ങള്‍ ആവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇന്ത്യയുടെ നിലവിലെ അവസ്ഥയില്‍ ലജ്ജതോന്നുന്നു. ജനാധിപത്യത്തിനുവേണ്ടിയാണ് പോരാടുന്നത്. എന്നെ സസ്പെന്‍ഡ് ചെയ്യു' - ഡെറിക് ഒബ്രിയാൻ പറഞ്ഞു.