കോഴിക്കോട്: മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയർന്നതോടെ അദ്ദേഹം രാജിഭീഷണി മുഴക്കിയതായി റിപ്പോർട്ട്. കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ എല്‍ഡിഎഫിലാണോ യുഡിഎഫിലോണോയെന്ന് സംശയമാണെന്ന് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ വിമര്‍ശിച്ചുവെന്നും കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്നുമാണ് വിവരം. ചന്ദ്രിക ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് പി കെ ബഷീർ എം എൽ എയും കെ എം ഷാജിയും കുഞ്ഞിലാക്കുട്ടിക്കെതിരെ തിരിഞ്ഞതായി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്, സംസ്ഥാന സർക്കാറിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമ്പോൾ മുസ്‍ലിം ലീഗ് എവിടെ നിൽക്കുന്നുവെന്ന് വിലയിരുത്തണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. ലീഗിന്റെ അഴകൊഴമ്പൻ നിലപാട് യുഡിഎഫിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് പ്രവർത്തക സമിതിയിൽ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നത് എന്നതും ശ്രദ്ധേയമാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും ഒരു വിഭാഗം ശക്തമായി രംഗത്തു വരുന്നുണ്ട്. യോഗത്തിൽ ഉയർന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ തയാറാകാതെ പതിവുരീതിയിൽ വികാരാധീനനായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് നേതൃത്വത്തിനെതിരെ ലീഗിൽ കടുത്ത വിമർശനമുയർന്നപ്പോഴും കുഞ്ഞാലിക്കുട്ടി വൈകാരികമായി പ്രതികരിച്ചിരുന്നു. തുടർന്ന് ചില പരിഷ്കരണ നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും എവിടെയും എത്തിയില്ല.