ചെന്നൈ: തമിഴ്നാട് ധർമപുരിയിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഭൂമി പൂജ നടത്തുന്നത് തടഞ്ഞ് ഡിഎംകെ എം പി എസ്. സെന്തിൽ കുമാർ. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉൽഘാടനത്തിന് ഒരു മതത്തിന്‍റെ ആചാരപ്രകാരമുള്ള ചടങ്ങ് മാത്രം നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ അദ്ദേഹം ശകാരിച്ചു. ഒരു പ്രത്യേക മതത്തിന്‍റെ മാത്രം പ്രാർത്ഥനയും പൂജയും ഉൾപ്പെടുത്തി ചടങ്ങ് നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞ എം പി ക്രിസ്ത്യൻ മുസ്ലീം പുരോഹിതർ എവിടെ? മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങളും ചോദിച്ചു.
സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ല എന്നറിയില്ലേ എന്ന് ആരാഞ്ഞു കൊണ്ടാണ് സെന്തിൽ കുമാർ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. 'തമിഴ്നാട്ടിലേത് എല്ലാ മതങ്ങളേയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. എല്ലാ മതങ്ങളിൽപ്പെട്ടവരുടെയും മതമില്ലാത്തവരുടെയും സർക്കാറാണ് അധികാരത്തിലുള്ളത്. അതോർമ്മ വേണം' എന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം സ്ഥലം വിട്ടത്. തമിഴ്നാട് ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമാണ ഉൽഘാടനത്തിന് എത്തിയതായിരുന്നു സെന്തിൽ കുമാർ. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയിലുള്ള നിർമാണം തുടങ്ങുന്നതിന് മുമ്പ് പൂജക്കായി പൂജാദ്രവ്യങ്ങളും ഭൂമിപൂജ നടത്താൻ പുരോഹിതനേയും സ്ഥലത്തെത്തിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
എംപി രോഷാകുലനായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് പാതിരിമാരെയും മുസ്ലിം പള്ളിയില്‍ നിന്ന് ഇമാമുമാരെയും വിളിച്ച് നടത്തുകയാണെങ്കില്‍ മാത്രം നടത്തിയാല്‍ മതിയെന്ന് അദ്ദേഹം ആവശ്യപ്പെടുന്നതായി വീഡിയോയില്‍ കാണാം. സംസ്‌കൃത വേദമന്ത്രം ജപിക്കാനാണോ സർക്കാർ ചടങ്ങിൽ ഹിന്ദുമത ആരാധന നടത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. തുടർന്ന് ചടങ്ങിനെത്തിയ പൂജാരിയെയും ഉദ്യോഗസ്ഥരേയും അദ്ദേഹം തിരിച്ചയച്ചു.