ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് റോഡിലിറക്കിയതിന്റെ പേരിൽ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നാളെ മുതല്‍ വിട്ട് നല്‍കും. പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ തിരക്ക് ഒഴിവാക്കിയാകും വാഹനങ്ങൾ വിട്ടുകൊടുക്കുക. പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെടെ പിഴ ഈടാക്കി വിട്ടുനൽകാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾക്ക് പിഴയിടാൻ കോടതിക്ക് മാത്രമെ അധികാരമുള്ളു. അതിനാൽ ഓർഡിനൻസ് പ്രകാരം അല്ലാതെ പിടിച്ചെടുത്ത വാഹനങ്ങൾ സത്യവാങ്മൂലം എഴുതിവാങ്ങി ഉടമകൾക്ക് വിട്ടുനൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടാൽ വാഹനം ഹാജരാക്കണം. ഇതുവരെയായി 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ പൊലീസ് പിടിച്ചെടുത്തത്.
ഓർഡിനൻസ് പ്രകാരം പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തിൽ സർക്കാർ പിന്നീട് തീരുമാനം എടുക്കും. പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസിൽ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കുമെന്നാണ് സൂചന. തുടർന്നും വാഹനം പിടിച്ചെടുക്കണമോ എന്ന കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം പരിശോധനയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.