ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ഇഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സോണിയാ ഗാന്ധിയുടെ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വീട്ടില്‍ വന്ന് മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചെങ്കിലും സോണിയ ഗാന്ധി അത് നിരസിക്കുകയായിരുന്നു. എം പിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും സോണിയ ഗാന്ധിയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ വെച്ച് പാര്‍ട്ടി നേതാക്കളെ വേട്ടയാടുന്നതിനെതിരെ പാർലമെന്റിൽ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കും. അതേസമയം, രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ നടത്തിയ പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെവെച്ച് പാര്‍ട്ടി അധ്യക്ഷയെ തന്നെ ബിജെപി വേട്ടയാടുന്നതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസമാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ കണ്ടെത്താന്‍ ഇ ഡിക്ക് സാധിച്ചിരുന്നില്ല. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്