തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇ ഡി പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കാന്‍ സാധിക്കില്ലെന്നും സത്യം പുറത്തുവരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസ് അട്ടിമറിക്കാനാണ് ഇ ഡി ശ്രമിക്കുന്നത്. വിഷയത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടണം. സര്‍ക്കാരിനും പോലീസിനുമെതിരെ ആരോപണമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഇ ഡി ശ്രമിക്കുകയാണെന്ന ആരോപണം രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസിനും ഇ ഡിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ല. അധികാര പരിധി കടന്ന് പ്രവർത്തിക്കുന്നു എന്നാരോപണം ഇ ഡിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് മാറ്റുന്നത് കേസ് അട്ടിമറിക്കാനാണോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ചോദിച്ചു.
ഇ ഡിയെക്കുറിച്ചുള്ള നിലപാട് മാറ്റിയതില്‍ നന്ദിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അന്വേഷണ ഏജന്‍സികളുടെ സ്വഭാവം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ഡിയുടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുന്നുവെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. നീതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് ഇ ഡിയുടെ നീക്കം.