ഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്കെതിരെ പരാതി. ജീവിച്ചിരിപ്പില്ലാത്ത ആളുടെ പേരിൽ ഗോവയിൽ ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവര്‍ത്തകനായ ഐറിസ് റോഡ്രിഗസാണ് പരാതി നല്‍കിയത്. ലൈസന്‍സ് പുതുക്കുന്നതിനായി വ്യാജ രേഖകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും ഇദ്ദേഹം ആരോപിച്ചു. ഇതേ തുടര്‍ന്ന് എക്സൈസ് വകുപ്പ് സോയിഷ് ഇറാനിക്ക് നോട്ടീസ് അയച്ചു. വടക്കൻ ഗോവയിലാണ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മാസമാണ് ബാറിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2021ല്‍ മരണപ്പെട്ട മുംബൈ സ്വദേശി ആന്‍റണി ഗാമ എന്നയാളുടെ പേരില്‍ ഈ വര്‍ഷം ജൂണ്‍ 22നാണ് ബാര്‍ ലൈസന്‍സ് പുതുക്കിയത്. റെസ്റ്റോറന്‍റുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കാന്‍ പാടുള്ളുവെന്ന നിയമം സോയിഷ് ഇറാനിക്കായി ഇളവ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. ലൈസന്‍സ് പുതുക്കിയതില്‍ വ്യക്തമായ വിശദീകരണം തേടിയാണ് എക്സൈസ് കമ്മീഷണർ നോട്ടീസ് അയച്ചിരിക്കുന്നത്. ലൈസന്‍സിലെ തട്ടിപ്പിന് പുറമെ ബാറിന്‍റെ പേരിലും പരാതി നിലനില്‍ക്കുന്നുണ്ട്. ഗോവയിലെ നിയമപ്രകാരം റസ്റ്റോറന്‍റായി പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഒരു കഫേ മാത്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം റസ്റ്റോറന്‍റിന്‍റെ ലൈസന്‍സ് സ്വന്തമാക്കിയെന്നാണ് വിമര്‍ശനം.