പ്രതിപക്ഷ സംസ്ഥാനങ്ങളെ തെരഞ്ഞെടുപ്പിന് മുന്‍പ് സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് - തോമസ്‌ ഐസക്

പ്രതിപക്ഷ സംസ്ഥാനങ്ങളെ തെരഞ്ഞെടുപ്പിന് മുന്‍പ് സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വായ്പ വെട്ടിക്കുറച്ചതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറുപ്പിലാണ് തോമസ്‌ ഐസക് ഇക്കാര്യം പറയുന്നത്. കേന്ദ്രം സംസ്ഥാനങ്ങൾക്കെതിരെ ഒരു പടപ്പുറപ്പാടിലാണ്. സംസ്ഥാന സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നതിനെതിരെ ആർബിഐ ജാഗ്രതാ നോട്ടീസ് ഇറക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവ് സർക്കാർ ബജറ്റിൽ നിന്നുള്ള ഗ്രാന്റിൽ നിന്നാണ് കണ്ടെത്തുന്നതെങ്കിൽ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം മാത്രമല്ല ആന്ധ്രാപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും പ്രതിക്കൂട്ടിലാണ്. ഈ നീക്കങ്ങളെ അനുകൂലിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് ഓശാന പാടുന്ന ചില പത്രപ്രവർത്തകരും സാമ്പത്തിക വിദഗ്ദരും രംഗത്തു വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധമായ ഈ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ - തോമസ്‌ ഐസക് പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കേന്ദ്രം സംസ്ഥാനങ്ങൾക്കെതിരെ ഒരു പടപ്പുറപ്പാടിലാണ്. സംസ്ഥാന സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാ ബാങ്കുകൾ വായ്പ നൽകുന്നതിനെതിരെ ആർബിഐ ജാഗ്രതാ നോട്ടീസ് ഇറക്കി. ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ഓഫ് ബജറ്റ് ബോറോയിംഗ് വായ്പകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവ് സർക്കാർ ബജറ്റിൽ നിന്നുള്ള ഗ്രാന്റിൽ നിന്നാണ് പണം കണ്ടെത്തുന്നതെങ്കിൽ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം തുകകൾ സംസ്ഥാന സർക്കാരുകൾക്ക് അനുവദിക്കുന്ന വാർഷിക വായ്പയിൽ നിന്ന് തട്ടിക്കിഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളം മാത്രമല്ല ആന്ധ്രപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളും പ്രതിക്കൂട്ടിലാണ്. ഈ നീക്കങ്ങളെ അനുകൂലിച്ചുകൊണ്ട് കേന്ദ്രസർക്കാരിന് ഓശാന പാടുന്ന ചില പത്രപ്രവർത്തകരും സാമ്പത്തിക വിദഗ്ദരും രംഗത്തു വന്നിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധമായ ഈ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ.

കേന്ദ്രസർക്കാരിന്റെ ഓരോ വാദത്തെയും ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കേണ്ടതുണ്ട്. അതു ചെയ്യും. പക്ഷേ അതിനുമുമ്പ് ഒരു ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരുകളെ ഇത്തരത്തിൽ ശ്വാസംമുട്ടിക്കാൻ കേന്ദ്രസർക്കാരിന് എന്താണു ധാർമ്മികാവകാശം? സംസ്ഥാനങ്ങൾ എന്തു ചെയ്യരുതെന്നു പറയുന്നുവോ അവയിൽ ഒരു ഉളുപ്പുമില്ലാതെ ആർമാദിച്ചുകൊണ്ടിരിക്കുന്നവരാണു കേന്ദ്രസർക്കാർ.

1) വായ്പയെടുക്കുന്ന പണം റവന്യു ചെലവിന് ഉപയോഗിക്കാൻ പാടില്ല. അഥവാ റവന്യുകമ്മി പൂജ്യം ആയിരിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉപദേശം. 2005-06 മുതൽ എല്ലാ സംസ്ഥാനങ്ങളുടെയും റവന്യുകമ്മിയുടെ ശരാശരി എടുത്താൽ ഏതാണ്ട് പൂജ്യമാണ്. രണ്ടുവർഷം മിച്ചവും ആയിരുന്നു. കേന്ദ്രസർക്കാരിന്റെ റവന്യുകമ്മി ഈ കാലയളവിൽ 2 മുതൽ  4.5 ശതമാനത്തിന് ഇടയിലാണ്. 

2) ധനക്കമ്മി 3 ശതമാനത്തിൽ അധികരിക്കാൻ പാടില്ലായെന്നാണു നിയമം. സംസ്ഥാന സർക്കാരുകളുടെ ധനക്കമ്മി 2005-06 മുതൽ 3 ശതമാനത്തിൽ താഴെയാണ്- ഒന്നോ രണ്ടോ വർഷം ഒഴിച്ചാൽ. എന്നാൽ കേന്ദ്രസർക്കാരിന്റെ ധനക്കമ്മിയാവട്ടെ 3.5 ശതമാനം മുതൽ 4.8 ശതമാനം വരെയാണ്. സംസ്ഥാനങ്ങളുടെ ഓഫ് ബജറ്റ് ബോറോയിംഗിനെതിരെ ചന്ദ്രഹാസം ഇളക്കുന്നവർ ആദ്യം ഈ നിയമമൊന്നു പാലിക്കട്ടേ.

3) കേരള സർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിംഗിന് എതിരായിട്ടാണല്ലോ സി എ ജിയും കേന്ദ്രസർക്കാരും ഇറങ്ങിയിട്ടുള്ളത്. ഓഫ് ബജറ്റ് ബോറോയിംഗ് എന്നു പറഞ്ഞാൽ ബജറ്റിൽ വകയിരുത്തിയിട്ടുള്ള ചെലവുകൾക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജൻസികളോ വഴി സർക്കാർ തിരിച്ചടവ് ചുമതല ഏറ്റുകൊണ്ട് വായ്പയെടുക്കുന്നതിനെയാണ്. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ വളരെ പരിചയസമ്പന്നരായിട്ടുള്ളവർ. 2020-21-ലെ ബജറ്റ് പ്രസംഗത്തിന്റെ അനുബന്ധത്തിൽ പറയുന്നത് 2019-20-ൽ 1.73 ലക്ഷം കോടി രൂപ ഇങ്ങനെ വായ്പയെടുത്തിട്ടുണ്ടെന്നാണ്. 2020-21-ൽ 1.86 ലക്ഷം കോടി രൂപ ഇപ്രകാരം വായ്പയെടുക്കുമെന്നാണ്. ഏതെല്ലാം സ്കീം നടപ്പാക്കാനാണ് ഇത്തരത്തിൽ വായ്പയെടുക്കുന്നതെന്ന കാര്യവും രേഖയിൽ പറയുന്നുണ്ട്. പക്ഷേ ഈ തുകകൾ കേന്ദ്രസർക്കാരിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് ഒഴിവാക്കിക്കൊണ്ടാണ് ധനക്കമ്മിയുടെ കണക്ക് ഉണ്ടാക്കിയിട്ടുള്ളത്. എന്തേ കേരളത്തിൽ വരുമ്പോൾ പെൻഷൻ കമ്പനിയെടുത്ത താൽക്കാലിക വായ്പ കേരള സർക്കാരിന്റെ അനുവദനീയമായ വാർഷിക വായ്പയിൽ ഉൾപ്പെടുത്തണമെന്നു ശഠിക്കുന്നത്?

4) ഓഫ് ബജറ്റ് ബോറോയിംഗിൽ നിന്നു വ്യത്യസ്തമാണ് സർക്കാർ ഗ്രാന്റുകളുടെ അടിസ്ഥാനത്തിൽ കിഫ്ബി എടുക്കുന്ന വായ്പകൾ. ഇങ്ങനെയെടുക്കുന്ന വായ്പകളും സംസ്ഥാന സർക്കാരിന്റെ അനുവദനീയ വായ്പാപരിധിയിൽ ഉൾപ്പെടുത്തണമെന്നാണു ശാഠ്യം. ഈ തുക കുറച്ചുള്ള വായ്പയേ ഈ വർഷം കടമെടുക്കാൻ അനുവദിക്കൂവെന്ന് ഇണ്ടാസും ഇറക്കിയിട്ടുണ്ട്. 

കിഫ്ബി പോലുള്ള ആന്വിറ്റി ഗ്രാന്റ് മാതൃകയിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 2019 ഡിസംബറിൽ 87000 കോടി രൂപയുടെ പിപിപി പ്രൊജക്ടുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റിക്കുമാത്രം 2020-21-ൽ 41000  കോടി രൂപ ആന്വിറ്റി നൽകാൻ ബാധ്യതയുണ്ട്. ഇവർ എടുക്കുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകൾ (5000-ത്തിൽപ്പരം കോടി രൂപയുടെ മസാലബോണ്ട് അടക്കം) കേന്ദ്രസർക്കാരിന്റെ ബാധ്യതയായി ഒരു സി & എജിയും കണക്കാക്കുന്നില്ല.

ഇനി മൊത്തം പൊതുമേഖലാ സ്ഥാപനങ്ങളുടെ എക്സ്ട്രാ ബജറ്ററി വിഭവങ്ങൾ എടുത്താൽ 2020-21 ബജറ്റിൽ 8.5 ലക്ഷം കോടി രൂപ വരും. ഇതൊന്നും കേന്ദ്രസർക്കാരിന്റെ കടബാധ്യതയിൽ ഒരു സി & എജിയും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രത്തിന് ഇങ്ങനെയെല്ലാം ചെയ്യാം. സംസ്ഥാനങ്ങൾക്കു പാടില്ലായെന്ന് ഏകപക്ഷീയമായി കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി തെരഞ്ഞെടുപ്പിനു മുന്നേ ശ്വാസംമുട്ടിക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കുന്നതിന് യുഡിഎഫ് നിലപാട് എടുക്കുമോ? കോൺഗ്രസിന്റെ രാജസ്ഥാൻ, ഛത്തീസ്ഗഡ് സർക്കാരുകളും ബിജെപിയുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്ന് ഓർക്കുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 5 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More