എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ തുടര്‍ അന്വേഷണത്തിന് സാധ്യതയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. സൈബർ സെൽ എസി, കന്റോൺമെന്റ് സിഐ അടക്കം 12 പേർ ഉൾപ്പെടുന്ന സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. സംഭവം നടന്ന് 24 ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയുന്നില്ലെന്നത് സര്‍ക്കാറിനും പൊലീസിനും വലിയ നാണക്കേടാണ്.
പ്രധാനമായും സിസിടിവി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും തുമ്പൊന്നും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യം കൂടുതല്‍ വ്യക്തമാക്കാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ടവര്‍ കേന്ദ്രരിച്ച് നടന്ന അന്വേഷണവും എങ്ങുമെത്താതെ നിന്നു. പ്രതി മൊബൈൽ ഉപയോഗിച്ചിട്ടില്ലെന്നാണ് ഒടുവിലെ കണ്ടെത്തൽ.
എകെജി സെന്ററിലേക്ക് എറിഞ്ഞത് ഉഗ്ര ശേഷിയുള്ള ബോംബാണെന്നും പിന്നില്‍ കോണ്‍ഗ്രസ് ആണെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ പി ജയരാജന്‍ പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന മുന്‍ മന്ത്രി പികെ ശ്രീമതിയടക്കം സമാനമായ ആരോപണം ഉന്നയിച്ചതോടെ പ്രതിഷേധം ആളിക്കത്തി. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. എന്നാല്‍, സ്ഫോടകശേഷി കുറഞ്ഞ പടക്കത്തിന് സമാനമായ വസ്തുവാണെന്ന് എറിഞ്ഞത് എന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്.