കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പാര്‍ത്ഥ ചാറ്റര്‍ജിയുടെ വിശ്വസ്ത അര്‍പ്പിതയുടെ വീട്ടില്‍ നിന്നും പരിസരത്തുമായി 20 കോടി രൂപ ഇ ഡി കണ്ടെത്തിയിരുന്നു. ഈ തുക അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാതാണെന്നാണ് ഇ ഡിയുടെ വാദം. ഇതിന് പിന്നാലെയാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ ഇ ഡി പരിശോധന നടത്തിയതും മന്ത്രിയെ അറസ്റ്റ് ചെയ്തതും. ഇ ഡിയുടെ നീക്കം ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതി നടക്കുന്ന കാലഘട്ടത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതിനാല്‍ അഴിമതിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ത്ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തില്‍ രൂപികരിക്കപ്പെട്ട ഉന്നതതല സമിതിക്കാണ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്നത്. ഈ കേസ് ആദ്യം ഹൈക്കോടതിയുടെ പരിഗണയില്‍ വന്നപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യമാണ് പാര്‍ത്ഥ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള സമിതി കോടതിക്ക് കൈമാറിയതെന്നും ഇ ഡി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ കമ്മിറ്റി രൂപീകരിച്ചെങ്കിലും തനിക്ക് അതിൻമേല്‍ യാതൊരുവിധത്തിലുള്ള അധികാരവുമുണ്ടായിരുന്നില്ലെന്നാണ് പാര്‍ത്ഥ ചാറ്റര്‍ജി ആവര്‍ത്തിച്ച് പറയുന്നത്.