തിരുവനന്തപുരം: സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ത്രീ - പുരുഷ്യ ഭേദമില്ലാതെ തുല്യവേതനം നല്‍കണമെന്ന് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി. ആരോടും വിവേചനം കാണിക്കേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരേ തൊഴിലാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് നല്‍കുന്ന തുക എത്ര ശതമാനം കുറച്ചാലും മലയാള സിനിമയിലെ സാമ്പത്തിക പ്രശ്നം അവസാനിക്കുമോ? ആരെയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ താന്‍ പ്രതിഫലം വാങ്ങാറില്ല. കൊവിഡിന് ശേഷം സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവരുടെ ഒപ്പം നിന്ന് സിനിമകള്‍ ചെയ്യാറുണ്ട്. സമൂഹത്തിന് വേണ്ടിയുള്ള സിനിമയാണെങ്കില്‍ അതില്‍ പ്രതിഫലം നോക്കാറില്ലെന്നും അപര്‍ണ ബാലമുരളി മാധ്യമങ്ങളോട് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ മാത്രമല്ല, അങ്ങനെയല്ലാത്ത സിനിമകളിലും സ്ത്രീ കഥാപാത്രങ്ങൾക്കു പ്രാധാന്യമുണ്ടാകണം. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് സിനിമാ സംഘടനയിൽ ആദ്യമായി അംഗത്വം കൊടുത്തതു വിപ്ലവകരമായ മാറ്റമാണെന്നും അപർണ കൂട്ടിച്ചേര്‍ത്തു. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണമാണെന്ന ഫിലിം ചേമ്പറിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അപര്‍ണ. ഫിലിം ചേമ്പറിന്‍റെ പ്രസ്താവനക്കെതിരെ നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. പ്രതിഫലം തീരുമാനിക്കുന്നത് നടനോ നടിയോ ആയിരിക്കും. എന്നാല്‍ ആ നടനെയോ നടിയോ വെച്ച് സിനിമ ചെയ്യണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നിര്‍മ്മാതാക്കള്‍ക്കാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.