മുംബൈ: വിമതനീക്കത്തിലൂടെ അധികാരത്തിലെത്തിയ ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് കനത്ത ഹൃദയവേദനയോടെയാണെന്ന് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍. ദേവേന്ദ്ര ഫട്നാവിസിനു പകരം ഷിന്‍ഡേയെ മുഖ്യമന്ത്രിയാക്കിയതിനെക്കുറിച്ച് ബിജെപി സംസ്ഥാന നിര്‍വാഹക സമിതിയിലാണ് ചന്ദ്രകാന്ത് പാട്ടീല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 'സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നുള്ളതുകൊണ്ടും എതിരാളികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്നും ഉദ്ദേശിച്ചുകൊണ്ടാണ് ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ തീരുമാനമെടുക്കുമ്പോള്‍ കേന്ദ്രനേതൃത്വം വളരെ ദുഖത്തിലായിരുന്നു. സംസ്ഥാന ഘടകത്തിന് ഈ തീരുമാനത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും എല്ലാവരും മുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെയെ അംഗീകരിക്കുകയായിരുന്നു' - ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ ഭാഗമായാണ് ഉദ്ധവ് താക്കറെയെ അധികാരത്തില്‍ നിന്നും താഴെയിറക്കി ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. മഹാരാഷ്ട്രയിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്നാവിസിന് മുഖ്യമന്ത്രി കസേര കിട്ടുമെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ അദ്ദേഹം ഉപ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നായിരുന്നു ബിജെപി നേതൃത്വം അറിയിച്ചത്.
അതേസമയം, മഹാരാഷ്ട്രയിലെ ബി.ജെ.പി അധ്യക്ഷന്‍ തന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ നിന്നും ബിജെപിക്ക് ഷിൻഡെ വിഭാഗത്തിനോടുള്ള അതൃപ്തിയാണ് പുറത്തുവന്നതെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്.